അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം; ദേവസ്വം ബോർഡ് എസ്പി പി ബിജോയ്ക്ക് അന്വേഷണ ചുമതല

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയ കൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ദേവസ്വം ബോർഡ് എസ്പി പി ബിജോയ്ക്ക് അന്വേഷണ ചുമതല. 7 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ചേർന്ന അനൗദ്യോഗിക യോഗത്തിൽ തീരുമാനമായത്. ആനയുടെ ആരോഗ്യ പരിപാലനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, പാപ്പാൻമാരുടെ ഭാഗത്ത് നിന്ന് ആനയ്ക്ക് ഉപദ്രവമേറ്റിരുന്നോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണ പരിധിയിൽ വരിക.
ഇന്നലെ ഈ സംഭവവുമായി ബന്ധപ്പെട്ട് 2 പാപ്പാൻ മാരെ സസ്പെന്റ് ചെയ്യുകയും അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചുമതലയുള്ള ഹരിപ്പാട് ദേവസ്വം കമ്മീഷണറെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു. പി ബിജോയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായിരുന്നു അമ്പലപ്പുഴ വിജയകൃഷ്ണൻ. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയായിരുന്നു വിജയകൃഷ്ണന്റെ വിയോഗം. ആന ചരിഞ്ഞതിനു പിന്നാലെ സ്ഥലത്ത് ഹർത്താൽ ആചരിച്ചിരുന്നു. അസുഖബാധിതനായ ആനയെ എഴുന്നള്ളത്തിന് കൊണ്ടുപോയിരുന്നു എന്നും ആരോപണം. ചർച്ച നടത്താതെ ആനയെ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ആനപ്രേമികളുടെ നിലപാട്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.
Story Highlights: elephant death sp p bijoy will investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here