നേമവും തൃത്താലയും അടക്കം പത്തോളം സീറ്റുകള്‍ പുതുതായി പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലില്‍ സിപിഐഎം

നേമവും തൃത്താലയും അടക്കം പത്തോളം സീറ്റുകള്‍ പുതുതായി പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലില്‍ സിപിഐഎം. ഇതിനു പുറമെയാണ് കേരളാ കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ വഴി ലഭിക്കുന്ന പുതിയ സീറ്റുകള്‍. എല്‍ഡിഎഫിന്റെ നിലവിലുള്ള പല മണ്ഡലങ്ങളും നഷ്ടപ്പെടുമെങ്കിലും എല്‍ഡിഎഫിന് എണ്‍പത് സീറ്റ് ഉറപ്പാണെന്നും സിപിഐഎം വിലയിരുത്തുന്നു.
കൊല്ലം, കരുനാഗപ്പള്ളി, ചവറ, തൃശൂര്‍, ഒറ്റപ്പാലം തുടങ്ങി പല സിറ്റിംഗ് സീറ്റുകളും ഉറപ്പല്ലെന്നാണ് ജില്ലാ ഘടകങ്ങള്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സിപിഐഎം വിലയിരുത്തല്‍. എന്നാല്‍ നഷ്ടപ്പെടുന്നതിലേറെ സീറ്റുകള്‍ ഇക്കുറി പുതുതായി ലഭിക്കും. ശക്തമായ ത്രികോണമത്സരം നടന്ന നേമം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാനാവും. വി.ശിവന്‍കുട്ടി അയ്യായിരം മുതല്‍ ഏഴായിരം വരെ വോട്ടുകള്‍ക്കു വിജയിക്കുമെന്നാണ് പാര്‍ട്ടിക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃത്താലയില്‍ മുവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എം.ബി.രാജേഷിന് വിജയിക്കാനാകും. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വോട്ടുകളില്‍ വലിയ കുറവുണ്ടായാല്‍ വിജയം വി.ടി.ബല്‍റാമിനൊപ്പം നില്‍ക്കുമെന്നും കണക്കുകള്‍ പറയുന്നു. അഴീക്കോട് മണ്ഡലത്തില്‍ കെ.എം.ഷാജിയെ പരാജയപ്പെടുത്താന്‍ കെ.വി.സുമേഷിന് കഴിയും. വടക്കഞ്ചേരി അനില്‍ അക്കരയില്‍ നിന്നും സേവ്യര്‍ ചിറ്റിലപ്പള്ളി പിടിച്ചെടുക്കും. അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, കെ.എസ്.ശബരീനാഥിനെ അട്ടിമറിക്കും. പേരാവൂര്‍, അരൂര്‍, സുല്‍ത്താന്‍ ബത്തേരി, തുടങ്ങിയ മണ്ഡലങ്ങളും പിടിച്ചെടുക്കാനാവുമെന്നും സിപിഐഎം പ്രതീക്ഷിക്കുന്നു.
ജോസ് കെ.മാണിയുടെ വരവിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ കോട്ടയവും പുതുപ്പള്ളിയും ഒഴികെയുള്ള മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും. പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോകും. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും, ട്വന്റി ട്വന്റി കുന്നത്തുനാട് സീറ്റ് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും സിപിഐഎം വിലയിരുത്തുന്നു. കുന്നത്തുനാടില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ മൂന്നാംസ്ഥാനത്തേക്ക് തള്ളിപ്പോകും. കളമശേരി പിടിച്ചെടുക്കാന്‍ പി.രാജീവിന് സാധിച്ചേക്കുമെന്നുമാണ് വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here