മുല്ലപ്പള്ളിയുടെ ‘വോട്ട് മറിക്കൽ’ പ്രസ്താവന പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യമെടുക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ
മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതന്നെ് കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ കോൺഗ്രസ് വോട്ട് കച്ചവടം ചെയ്തുവെന്ന് കെ.പി.സി.സി അധ്യക്ഷനാണ് പറയുന്നതെന്നും മറ്റു മണ്ഡലങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തായിരുന്നു കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിക്ക് മറിച്ചത്. അങ്ങനെയാണ് ബിജെപി അക്കൗണ്ട് തുറന്ന് നേമത്ത് എത്തിയത്. ഇതിൽ നിന്ന് പാഠം പഠിച്ചില്ല കേരളത്തിലെ കോൺഗ്രസ്. പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യമെടുക്കലാണ് ഇത്. എൽഡിഎഫിന് തുടർഭരണം നടത്താനുള്ള വ്യക്തമായ അംഗബലമുണ്ടാകും. ഇത് മനസിലാക്കി ബിജെപി നേതൃത്വവും വിളറി പിടിച്ചു. എൽഡിഎഫിന് തുടർ ഭരണം ഉണ്ടാവില്ലെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? ബിജെപിയും കോൺഗ്രസും തമ്മിൽ ചില അണിയറ നീക്കങ്ങൾ നടത്തിയെന്നാണ് പി.കെ കൃഷ്ണദാസിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ബിജെപി കോൺഗ്രസ് കൂട്ടുകെട്ട് എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. പക്ഷേ കോൺഗ്രസിൽ വലിയ ഉരുൾപൊട്ടൽ ഉണ്ടാകും. അതിന്റെ തുടക്കമാണ് കെപിസിസി പ്രസിഡന്റിന്റെ ഈ പ്രസ്താവന’-കോടിയേരി പറഞ്ഞു.
വോട്ടിംഗ് ഫലം പുറത്ത് വരുന്നതിന് മുൻപേ തന്നെ ഇതാണ് കോൺഗ്രസിന്റെ അവസ്ഥയെങ്കിൽ ഫലം വന്ന ശേഷം എന്തായിരിക്കും അവസ്ഥയെന്ന് ഊഹിക്കാനാകുന്നതേയുള്ളുവെന്നും കോടിയേരി പറഞ്ഞു.
Story Highlights: kodiyeri balakrishnan against mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here