24 മണിക്കൂറിനിടെ ഒന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ; രാജ്യത്ത് സ്ഥിതി രൂക്ഷം
രാജ്യത്ത് ആശങ്കയേറ്റി പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 1,61,736 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 879 മരണം റിപ്പോർട്ട് ചെയ്തു.
അതോസമയം, രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം വിതച്ച ആശങ്കയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ കുംഭമേള വീണ്ടും സ്ഥിതിഗതികൾ രൂക്ഷമാക്കുകയാണ്. കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ആർ.ടി.പി.സി.ആർ പരിശോധനാഫലം നിർബന്ധമാക്കിയിരുന്നെങ്കിലും പൊലീസ് പരിശോധന ശക്തമായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ചയോടെ 28 ലക്ഷം ഭക്തരാണ് ഷാഹി സ്നാനിനായി എത്തിയത്. 18,169 ഭക്തരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 102 പേർക്കാണ് പോസിറ്റീവായത്. ദശലക്ഷക്കണക്കിന് പേർ എത്തുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കൽ പോലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രായോഗികമല്ല. മാത്രമല്ല തെർമൽ സ്ക്രീനിങ്ങും നടന്നില്ല. ഭക്തരാരും മാസ്കും ശരിയായ വിധത്തിൽ ഉപയോഗിച്ചിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇനിയുള്ള ദിവസങ്ങളിലും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കും. മെയ് ആദ്യവാരത്തോടെ വാക്സിൻ ജനങ്ങൾക്ക് നൽകി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗവർണർമാരുമായി അടിയന്ത യോഗം നടത്തും. എല്ലാം ഗവർണർമാരും യോഗത്തിൽ പങ്കെടുക്കും.
Story Highlights: 161736 confirmed covid today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here