കെ കരുണാകരനും നീതി കിട്ടണം: നമ്പി നാരായണന്‍ ട്വന്റിഫോറിനോട്
ഐഎസ്ആര്‍ഒ ചാരക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് വ്യക്തതയില്ലെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ട്വന്റിഫോറിനോട്. ഊഹാപോഹങ്ങളില്‍ അഭിപ്രായം പറയാനില്ല. കെ കരുണാകരനും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം എന്‍കൗണ്ടറില്‍ വ്യക്തമാക്കി. ആരൊക്കെ കേസ് ചമച്ചോ അവരൊക്കെ കേസില്‍ ഉള്‍പ്പെടണമെന്നും നമ്പി നാരായണന്‍.
അതേസമയം ചാരക്കേസില്‍ ഗൂഢാലോചനയില്ലെന്ന് റിട്ട. എസ്പി എസ് വിജയന്‍ ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. കോടതിയില്‍ നല്‍കിയത് തട്ടിക്കൂട്ടി തയാറാക്കിയ റിപ്പോര്‍ട്ടാണ്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
1994 സെപ്തംബര്‍ 20തോടെ ഉയര്‍ന്നുവന്ന ചാരക്കേസ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഒരു സംഭവമാണ്. വിശ്വസ്തനായ പൊലീസ് ഓഫീസര്‍ രമണ്‍ ശ്രീവാസ്തവയെ കൈവിടാന്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ തയാറാവുന്നില്ലെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസിലെ കരുണാകര വിരുദ്ധര്‍ രംഗത്തെത്തി. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ 1995 മാര്‍ച്ച് 16ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്ന് അന്ന് ഗാന്ധി പാര്‍ക്കിലെ പൊതുയോഗത്തില്‍ രാജി പ്രഖ്യാപിച്ച് കെ കരുണാകരന്‍ പറഞ്ഞു.
പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായതോടെ ചാരക്കേസിനെ കോണ്‍ഗ്രസിലെ എ വിഭാഗവും തിരുത്തല്‍ വാദികളും ഉപേക്ഷിച്ചു. ഇടതു മുന്നണിയാകട്ടെ ചാരക്കേസിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു. കേസില്‍ കഴമ്പില്ലെന്ന സിബിഐ കണ്ടെത്തല്‍ തള്ളി സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിന് 1996ലെ നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രാജ്യത്ത് തന്നെ ഇത്തരം നടപടി അപൂര്‍വമായിരുന്നു. ഹൈക്കോടതി സര്‍ക്കാര്‍ നടപടി ശരിവെച്ചെങ്കിലും സുപ്രിംകോടതി തള്ളി. ഇങ്ങനെ കേരള രാഷ്ട്രീയത്തിലെ പ്രബല മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിന് ചാരക്കേസ് ഉപയോഗിച്ചിരുന്നു.
Story Highlights: isro spy case, nambi narayanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here