മുട്ടാർ പുഴയിലെ 13 വയസുകാരിയുടെ ദുരൂഹമരണം; അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

മുട്ടാർ പുഴയിലെ 13 വയസുകാരി വൈഗ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ട്വന്റി ഫോറിനോട് പറഞ്ഞു. പിതാവ് സാനുമോഹനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ ദുരൂഹതയുള്ള കേസാണിതെന്നും സനു മോഹൻ പിടിയിലായാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തു വരുകയുള്ളുവെന്നും കമ്മീഷണർ പറഞ്ഞു. അതെസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നുവെന്ന ചോദ്യത്തെ കമ്മീഷണർ എതിർത്തില്ല. ആരായാലും അന്വേഷിക്കുന്നത് കേരള പൊലീസ് തന്നെയല്ലേയെന്നും കമ്മീഷണർ വ്യക്തമാക്കി.
മുട്ടാർ പുഴയിൽ 13 വയസ്സുകാരി വൈഗയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ട് 24 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതുവരെ കേസിൽ കാര്യമായ വഴിത്തിരിവ് ഉണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യത വർധിച്ചിരിക്കുന്നത്
വൈഗയുടെ മരണത്തെക്കുറിച്ചും പിതാവ് സനു മോഹൻ്റെ നിരോധനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നിലവിലെ സ്ഥിതി പരിശോധിക്കുന്നത്.
അതേസമയം, ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ പരിശോധന തുടരുകയാണ്. ഫ്ലാറ്റിൽ നിന്നും കേസിന് നിർണായകമായ വഴിത്തിരിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Story Highlights: Kochi City Police Commissioner Nagaraju about Muttar puzha Girl death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here