മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാനുള്ള ചർച്ച പരാജയം
മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാനുള്ള ചർച്ച പരാജയം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പ്രശ്നപരിഹാരമായില്ല. തർക്കം പരിഹരിക്കാൻ അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ചേരും.
മന്ത്രി ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻറെ ഭാര്യ നൽകിയ പരാതിയിൽ ഒത്തുതീർപ്പ് ഉണ്ടാക്കാനാണ് ലോക്കൽ കമ്മിറ്റി യോഗം ഡിസി ഓഫീസിൽ വിളിച്ചുചേർത്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലും പ്രശ്നത്തിൽ തീർപ്പ് ഉണ്ടായില്ല. പരാതിയിൽ നിന്ന് പിന്നോട്ടില്ല എന്നാണ് പരാതിക്കാരിയുടെ നിലപാട്. പരാതിക്കാരിയുടെ ഭർത്താവും ചർച്ചകളിൽ പങ്കെടുത്തിരുന്നു.
പരാതിക്കാരിയുടെ ഭർത്താവായ ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ സംഘടന നടപടി വേണമെന്ന് ആവശ്യം യോഗത്തിൽ ഉയർന്നെങ്കിലും മറുവിഭാഗം ശക്തമായി എതിർത്തു. പാർട്ടി നടപടി ക്രമം പാലിക്കാതെ അനാവശ്യമായ പരാതി നൽകി പ്രസ്ഥാനത്തിന് മാനക്കേട് ഉണ്ടാക്കിയെന്നായിരുന്നു ജി സുധാകരനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. എന്നാൽ ജി സുധാകരനെതിരായ നിലപാട് ഒരു വിഭാഗം യോഗത്തിൽ ആവർത്തിച്ചു. ഇന്നത്തെ ചർച്ച ഫലം കാണാതെ വന്നതോടെ വിഷയം അമ്പലപ്പുഴ ഏരിയ കമ്മിറ്റിക്ക് വിട്ടു.
പരാതി തട്ടിക്കളിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിഷയത്തിൽ കേസെടുക്കാനാകുമോയെന്ന കാര്യത്തിൽ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.
Story Highlights: Negotiations to settle the complaint against G Sudhakaran failed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here