ബന്ധുനിയമന വിവാദം: കെടി ജലീലിന്റെ ഹർജി തള്ളിയ വിധി സ്വാഗതാർഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ബന്ധുനിയമന വിവാദത്തിൽ കെ ടി ജലീലിന്റെ ഹർജി തള്ളിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. കഴിഞ്ഞ അഞ്ച് വർഷം നടന്ന ബന്ധു നിയമനങ്ങൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ബന്ധു നിയമനക്കേസിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ വീഴ്ചയില്ലെന്നും ഹൈക്കോടതി. ഡിവിഷൻ ബെഞ്ചിന്റെതാണ് കോടതി ഉത്തരവ്. തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെന്നായിരുന്നു കെടി ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെടി ജലീൽ പറഞ്ഞിരുന്നു.
കേസിൽ കെ ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടർന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് നൽകിയത്.
സംസ്ഥാന ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നൽകിയ പരാതിയിലായിരുന്നു വിധി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here