കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും

കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും. കുഴൽപ്പണം തട്ടൽ ആസൂത്രണം ചെയ്ത അലി എന്നയാൾ ഉടൻ വലയിലാകുമെന്നാണ് സൂചന. ഇതോടെ കുഴൽപ്പണത്തിൻ്റെ ഉറവിടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേ സമയം സംഭവത്തിൽ പൊലിസ് മേധാവിയുടെ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി
7 പേരുടെ അറസ്റ്റാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. നേരത്തെ സമാനമായ കേസുകളിൽ ഉൾപ്പെട്ടവരാണിവർ. കുഴൽപ്പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരാൻ പ്രധാന ആസൂത്രകനായ അലി എന്നയാളെ പിടികൂടേണ്ടതുണ്ട്. അതിനായുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടിയെ കുറിച്ച് കൃത്യമായ സൂചനകളുണ്ടെങ്കിലും എത്ര പണം കടത്തിയെന്ന കാര്യത്തിലും നേതാക്കളുടെ ബന്ധം സംബന്ധിച്ചു മുള്ള ശക്തമായ തെളിവുകൾ ലഭിക്കാത്തത് പൊലിസിനെ കുഴയ്ക്കുന്നുണ്ട്. എന്നാൽ കേസിൽ ബിജെപിയെ കൂട്ടിക്കുഴക്കുന്നതിനെതിരെ നേതൃത്വം രംഗത്തെത്തി. കേസന്വേഷണത്തിൽ തെളിവുകൾ പുറത്തു വരുമ്പോൾ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് സിപിഐഎം നിലപാട്.
അതേ സമയം ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട്. ഏത് പാർട്ടിയുടെ പണമാണ് തട്ടിയതെന്ന് റിപ്പോർട്ടിൽ ഇല്ല. അന്തിമ റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കേസിലെ രാഷ്ട്രീയ ബന്ധത്തിൽ കുരുങ്ങി നിൽക്കുകയാണ് കൊടകര കുഴൽപ്പണക്കേസ് അന്വേഷണം. ആരാണ്, ആർക്കാണ് പണം അയച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
Story highlights: kodakara black money case more arrests soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here