കൊടകര കുഴൽപ്പണക്കേസ്; ഡിജിപി നൽകിയ റിപ്പോർട്ടിൽ തൽക്കാലം തുടർനടപടികൾ സ്വീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദേശീയപാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ സംഭവത്തെക്കുറിച്ചു ഡിജിപി നൽകിയ റിപ്പോർട്ടിൽ തൽക്കാലം തുടർനടപടികൾ സ്വീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. ഏത് പാർട്ടിയുടെ പണമാണ് തട്ടിയതെന്ന് റിപ്പോർട്ടിൽ ഇല്ല. കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്തിമ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ, തുടർനടപടികളെക്കുറിച്ച് ആലോചിക്കാൻ പറ്റുകയുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകും. കുഴൽപ്പണം തട്ടൽ ആസൂത്രണം ചെയ്ത അലി എന്നയാൾ ഉടൻ വലയിലാകുമെന്നാണ് സൂചന. ഇതോടെ കുഴൽപ്പണത്തിൻ്റെ ഉറവിടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
7 പേരുടെ അറസ്റ്റാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. നേരത്തെ സമാനമായ കേസുകളിൽ ഉൾപ്പെട്ടവരാണിവർ. കുഴൽപ്പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് വ്യക്തത വരാൻ പ്രധാന ആസൂത്രകനായ അലി എന്നയാളെ പിടികൂടേണ്ടതുണ്ട്. അതിനായുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തിൽ ഉൾപ്പെട്ട രാഷ്ട്രീയ പാർട്ടിയെ കുറിച്ച് കൃത്യമായ സൂചനകളുണ്ടെങ്കിലും എത്ര പണം കടത്തിയെന്ന കാര്യത്തിലും നേതാക്കളുടെ ബന്ധം സംബന്ധിച്ചു മുള്ള ശക്തമായ തെളിവുകൾ ലഭിക്കാത്തത് പൊലിസിനെ കുഴയ്ക്കുന്നുണ്ട്. എന്നാൽ കേസിൽ ബിജെപിയെ കൂട്ടിക്കുഴക്കുന്നതിനെതിരെ നേതൃത്വം രംഗത്തെത്തി. കേസന്വേഷണത്തിൽ തെളിവുകൾ പുറത്തു വരുമ്പോൾ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് സിപിഐഎം നിലപാട്.
Story highlights: kodakara black money case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here