നായകൻ നയിച്ചു; മുംബൈക്കെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 171 റൺസ് നേടിയത്. 42 റൺസെടുത്ത സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ (41) ശിവം ദുബെ (35) യശസ്വി ജയ്സ്വാൾ (32) എന്നിവരും എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.
പതിഞ്ഞ തുടക്കമാണ് രാജസ്ഥാനു ലഭിച്ചത്. ജോസ് ബട്‌ലർ ടൈമിങ് കണ്ടെത്താൻ വിഷമിച്ചതോടെ യശസ്വി ചില മികച്ച ഷോട്ടുകളുമായി രാജസ്ഥാനെ കളിയിൽ നിർത്തി. സാവധാനം ബട്‌ലറും ഫോമിലെത്തി. സ്പിന്നർമാർക്കെതിരെ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ ബട്‌ലർ രാഹുൽ ചഹാറിനെ തുടർച്ചയായ രണ്ടാം സിക്സർ അടിക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. 41 റൺസെടുത്ത ബട്‌ലർ ആദ്യ വിക്കറ്റിൽ ജയ്സ്വാളുമൊത്ത് 66 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തി.
ബട്‌ലർ പുറത്തായതിനു പിന്നാലെ കൂടുതൽ ആക്രമണ ത്വര കാണിച്ച ജയ്‌സ്വാൾ രണ്ടാം വിക്കറ്റിൽ സഞ്ജുവുമൊത്ത് 25 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 32 റൺസെടുത്ത യുവതാരവും രാഹുൽ ചഹാറിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. ഇതിനിടെ, നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് തുടങ്ങിയ സഞ്ജു മികച്ച ഫോമിലായിരുന്നു. നാലാമനായി ശിവം ദുബെ ഇറങ്ങിയെങ്കിലും കൂറ്റൻ ഷോട്ടുകൾ കളിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. റൺ എ ബോൾ എന്ന നിലയിൽ ബാറ്റ് ചെയ്ത ദുബെ സഞ്ജുവിനു മേൽ സമ്മർദ്ദം വർധിപ്പിച്ചു. ആ സമ്മർദ്ദം സഞ്ജുവിൻ്റെ വിക്കറ്റെടുത്തു. 42 റൺസെടുത്ത താരം ശിവം ദുബെയുമൊത്ത് 57 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു. പിന്നാലെ 35 റൺസെടുത്ത ദുബെ ബുംറയ്ക്ക് മുന്നിൽ വീണു. റിയൻ പരഗ് (8), ഡേവിഡ് വില്ലർ (7) എന്നിവർ പുറത്താവാതെ നിന്നു.
Story highlights: MI need 172 runs to win vs RR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here