കൊവിഡ് മരണഭയം മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള കാരണമായി പറയാമെന്ന് അലഹബാദ് ഹൈക്കോടതി
കൊവിഡ് മരണഭയം മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള കാരണമായി പറയാമെന്ന് അലഹബാദ് ഹൈക്കോടതി. അറസ്റ്റുണ്ടായാല്‍ പൊലീസ്, കോടതി, ജയില്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗം ലഭിക്കാമെന്ന പ്രതിയുടെ ആശങ്ക മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള കാരണമായി പരിഗണിക്കാം. തട്ടിപ്പ് കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രധാന നിരീക്ഷണങ്ങള്‍.
ജീവിക്കാനുള്ള അവകാശം അമൂല്യമാണ്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ പരിഹാരമുണ്ടാകണം. മുന്‍കൂര്‍ ജാമ്യം നല്‍കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ക്ക് മഹാമാരിക്കാലത്ത് പ്രസക്തി നഷ്ടപ്പെട്ടെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
Read Also : കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല; യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി
ജയിലുകളില്‍ കൃത്യമായ പരിശോധനയോ ചികിത്സയോ നടക്കുന്നില്ല. ഒട്ടേറെ തടവുകാര്‍ക്ക് രോഗം പിടിപെടുന്നുണ്ട്. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാനുള്ള സുപ്രിംകോടതി ഉത്തരവും അലഹബാദ് ഹൈക്കോടതി പരാമര്‍ശിച്ചു.
അതേസമയം ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കൊവിഡ് ബാധിച്ചു മരിച്ച പോളിംഗ് ഓഫീസര്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം പര്യാപ്തമല്ല. നഷ്ടപരിഹാരത്തുകയില്‍ പുനഃപരിശോധന നടത്തി നിലപാട് അറിയിക്കാനും അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 28 ജില്ലകളിലെ 78 പോളിംഗ് ഓഫീസര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Story Highlights: covid 19, alahabad high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here