രണ്ടുമാസത്തിനകം 51.6 കോടി വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ജൂലൈ മാസത്തോടെ രാജ്യത്ത് 51.6 കോടി ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. ഇതുവരെ 18 കോടി പേർക്ക് വാക്‌സിനേഷൻ നൽകി കഴിഞ്ഞെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
രാജ്യത്ത് വാക്‌സിന്റെ ഉത്പാദനം കൂട്ടിയതായും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വാക്‌സിനേഷൻ സംബന്ധിച്ച് കാര്യങ്ങൾ വിലയിരുത്താനാണ് യോഗം ചേർന്നത്. ദാദ്രാ നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ഭരണാധികാരികളും യോഗത്തിൽ പങ്കെടുത്തു.
രാജ്യത്ത് ഓഗസ്റ്റ് മുതൽ ഡിസംബർ വരെ 216 കോടി വാക്‌സിൻ ലഭ്യമാക്കുമെന്നും ഹർഷ വർധൻ അറിയിച്ചു. അതേസമയം, രാജ്യത്ത് പുതുതായി 3,11,170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,077 പേർ മരിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ ദിനംപ്രതി കൊവിഡ് കേസുകൾ മൂന്നുലക്ഷത്തിൽപരമാണ്. അതേസമയം മരണനിരക്ക് നാലായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 2,07,95335 പേരാണ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
Story Highlights: covid vaccine, dr.harsha vardhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here