ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകൾ പ്രധാനമന്ത്രി സന്ദർശിക്കും

ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെയും ദിയുവിലെയും മേഖലകൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം ആകാശ നിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
അതേ സമയം, ഗുജറാത്തിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മരണം 13 ആയി. മഹാരാഷ്ട്രയിൽ ആറു പേർ മരിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന പഞ്ചാബ് രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബോംബെ തീരത്ത് കടൽക്ഷോഭത്തിൽ മുങ്ങിയ പി 305 ബാർജിലെ 93 പേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. നാവികസേനയുടെ 5 കപ്പലുകളും വിമാനവും ഹെലികോപ്റ്ററും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ പുലർച്ചെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയിൽ സൗരാഷ്ട്രയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് കരയിൽ കയറിയത്. രാത്രി 9 മണിയോടെ തീരം തൊട്ട ടൗട്ടേ ഗുജറാത്തിലും മഹാരാഷ്ട്രയിലും ആകമാനം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
അതീവ തീവ്രതയുള്ള ചുഴലിക്കാറ്റായിരുന്ന ടൗട്ടേ കരയിൽ പ്രവേശിച്ചതോടെ സാധാരണ ചുഴലിക്കാറ്റായിരുന്നു. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.
Story Highlights: Narendra Modi will visit the areas affected by Touktae cyclone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here