Advertisement

സ്നേഹിക്കാൻ മാത്രമറിയുന്ന മനുഷ്യരുള്ള നാട്, ലക്ഷദ്വീപ്

May 26, 2021
2 minutes Read
readers blog about lakshadweep

അഡ്വ. രുക്സാന സിറാസ്

ലക്ഷദ്വീപിലെ പ്രധിഷേധം എങ്ങും ശക്തിയാർജിക്കുകയാണ്. സ്വർഗ്ഗതുല്യമായ ഈ നാട്ടിൽ നിന്നാണ് എകദേശം രണ്ടു വർഷ കാലം അന്നത്തിനുള്ള വക കിട്ടിയിട്ടുള്ളത്. എകദേശം ഒരു വർഷ കാലം അവിടെ ജീവിക്കാനായത് ഇന്നും ഒരു ഭാഗ്യമായി കരുതുന്നു.അതുകൊണ്ടു തന്നെ അവിടത്തെ അനുഭവങ്ങൾ പങ്കുവെക്കാൻ എറ്റവും ഉചിതമായ സന്ദർഭം ഇത് തന്നെയാണ്.

എകദേശം നാലു വര്ഷം മുന്പാണ് എന്റെ ഭർത്താവ് സിറാസ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ ലീഗൽ അഡ്വൈസർ പോസ്റ്റിൽ നിയമിതനാവുന്നത്. ലക്ഷദ്വീപ് ന്റെ തലസ്ഥാനമായ കവരത്തി യിൽ ആയിരുന്നു പോസ്റ്റിങ്ങ്. എന്നെ സംബന്ധിച്ചു അധികം കേട്ടുകേൾവി ഇല്ലാത്ത ഇതു വരെ ചിന്തയിൽ പോലും വരാത്ത ഒരു സ്ഥലത്താണ് ജോലി എന്ന് അറിഞ്ഞപ്പോൾ ആവേശവും ആശങ്കയും ഒരുമിച്ചാണ് വന്നത്. അങ്ങനെ ഒരു റംസാൻ മാസത്തിനു രണ്ടു ദിവസം മുൻപ് സിറാസ് കൊച്ചിയിൽ നിന്നും കപ്പൽ കയറി. പതിനാറു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ലക്ഷദ്വീപിൽ എത്തിയെന്നു ഫോണിൽ വിളിച്ചു അറിയിച്ചു. കപ്പലിൻറെ ക്യാബിനിൽ ഒരുമിച്ചിണ്ടായിരുന്ന ഹംസത് ഇക്കയും റഊഫും ദ്വീപിനെ നല്ല പോലെ പരിചയപ്പെടുത്തി കൊടുത്തു എന്നും ലഗേജ് കൊണ്ട് പോവാനും താമസം ശെരി ആക്കി തന്നതും അവരാണെന്നും പറഞ്ഞു. പിന്നീട് ഹംസത് ഇക്ക വീട്ടിലേക് ക്ഷണിക്കുകയും റംസാനിലെ 30 ദിവസവും സിറാസിനെ നോമ്പ് തുറക്കുവാൻ നിര്ബന്ധിച്ചു വീട്ടിലേക് കൂട്ടികൊണ്ടു പോയ കാര്യവും സിറാസ് പറഞ്ഞു.

ലക്ഷദ്വീപിന്റെ പ്രകൃതി ഭംഗിയും ആതിഥേയരുടെ സൽക്കാരവും സിറാസ് എപ്പോഴും പറഞ്ഞു കൊതിപ്പിക്കാറുണ്ട്. അങ്ങനെ അടുത്ത മാസം ഞാനും അങ്ങോട്ട് തിരിച്ചു. എന്റെ ആദ്യത്തെ കപ്പൽ യാത്ര ആയിരുന്നു അത്. പറഞ്ഞു അറിയിക്കാൻ പറ്റാത്ത excitement ആയിരുന്നു എനിക്ക്. കൊച്ചിൻ പോർട്ടും ഫോർട്ട് കൊച്ചി ബീച്ചും കടന്നു കവരത്തി കപ്പൽ പുറം കടലിലേക്കു പ്രവേശിച്ചു. തുടക്കത്തിൽ പതുക്കെ ആയിരുന്നു കപ്പൽ നീങ്ങിയത്. “ഇത്ര സ്പീഡ് ഒള്ളോ ഇതിനു. ഇതിപ്പോ എപ്പോ എത്താനാ അവിടെ ?” എൻ്റെ ചോദ്യം . ” കുറച്ചു കഴ്ഞ്ഞു നീ മാറ്റി പറയരുത്” എന്ന് സിറാസിന്റ കമന്റ്. ശെരി ആയിരുന്നു. കൊച്ചി അഴിമുഖം വിട്ടു ആഴ കടലിൽ എത്തിയപ്പോൾ കപ്പൽ വേറെ ഒരാളായിരിക്കുന്നു, കടലും. നമ്മൾ തീരത്‌ ഇരുന്ന കാണുന്ന കടലല്ല ആഴ കടൽ എന്ന് അപ്പോഴാണ് മനസ്സിലായത്. കൊച്ചി അഴിമുഖത് കണ്ട ചെളി നിറം മാറി ഒറ്റ നോട്ടത്തിൽ കറുപ് എന്ന്‌ തോന്നുന്ന കരി നീല കടൽ.

മഴ കാലം ആഴതിനാൽ കടൽ നല്ല റഫ് ആയിരുന്നു. കപ്പൽ ആണേൽ നല്ല വേഗതയും. ഓരോ തിരയിൽ തട്ടുമ്പോഴും കപ്പൽ ഒരു കുഴിയിലേക്കെന്ന പോലെ കുതിച്ചു ചാടുകയാണ്‌. ഓരോ തവണ ഉയർന്നു പൊങ്ങുമ്പോഴും ഉള്ളിൽ നിന്ന് ഓക്കാനം വരുന്നു. എത്ര ദൂരം യാത്ര ചെയ്താലും ഛർദികില്ല എന്ന എൻ്റെ അഹങ്കാരത്തിനു അതോടെ അവസാനം കണ്ടു. നേരത്തെ പറഞ്ഞ എൻ്റെ excitement അതോടെ ചോർന്നു പോയി. പിന്നെ വേച്ചു വേച്ചു ക്യാബിനിൽ പോയി ഉറങ്ങി എങ്ങനെയോ നേരം വെളുപ്പിച്ചെടുത്തു. പുലർച്ചെ 6 മണി ആയപ്പോൾ പുറത്തെ ഡെക്കിൽ വന്ന് നോക്കി. കരിനീല കടൽ ഒന്ന് ലൈറ്റ് ആയിരിക്കുന്നു. ശ്രദ്ധിച്ചു നോക്കിയാൽ അടിത്തട്ട് കാണാം. അതെ, ലക്ഷദ്വീപ് എത്താറായിരിക്കുന്നു. കപ്പൽ നങ്ങൂരം ഇട്ടു. ദൂരെ നിന്നും ഒരു ബോട്ട് തിരമാലയിൽ ആടി ആടി വരുന്നിൻഡ്. യാ അല്ലാഹ് …….. ഇത് അത് തന്നെ. അനാർകലിയിൽ കാണിക്കുന്നത് പോലെയുള്ള ബോട്ടിലേക് നടുക്കടലിൽ നിന്നുള്ള ചാട്ടം. പക്ഷെ ഞാൻ ഈ കടമ്പ ഈസി ആയി കടന്നു. എങ്ങനെ എന്നല്ലേ? എന്നെ കപ്പലിലെ ജീവനക്കാർ എടുത്ത് പൊക്കി ബോട്ടിലേക് എടുത്ത് വെച്ചു. സിറാസ് പരിചയ സമ്പന്നനെ പോലെ എടുത്ത് ചാടുന്നുണ്ടായിരുന്നു.

തിരിച്ചു ദ്വീപിലേക്കുള്ള ബോട്ടിലെ യാത്ര ആയിരുന്നു ഏറെ ഹൃദയം. കടലിന്റെ നീല നിറം തീരത്തടുക്കുന്തോറും ലൈറ്റായി കൊണ്ടിരിക്കുന്നു. ഇപ്പോൾ അടിത്തട്ട് മുഴുവൻ ക്രിസ്റ്റൽ ക്ലിയർ ആയി കാണാം. പവിഴ പുറ്റും……. അധികം ആർക്കും ലഭിക്കാത്ത ആ കാഴ്ച ഞാൻ ആവോളം ആസ്വദിച്ചു. തൂവെള്ള പഞ്ചസാര മണൽ. ഇടതൂർന്ന. തെങ്ങുകൾ. മറ്റു മരങ്ങൾ താരതമ്യേനെ കുറവാണ്. കടൽ കരയിൽ മാസ് (പുഴുങ്ങി ഉണക്കിയ ചൂര) ഉണക്കാൻ ഇട്ടിരിക്കുന്നു. വീതി കുറഞ്ഞ കോൺക്രീറ്റ് റോഡുകൾ. ഒരു 30 വര്ഷം മുമ്പുള്ള കേരളത്തെ അനുസ്‌മരിപ്പിക്കും പോലുള്ള കാഴ്ചകൾ. കുറച്ച ഉള്ളിലേക്കു പോകുന്തോറും ഇരുനില വാർക്ക വീടുകളും അത്യാവശ്യം കടകളും ഉണ്ട്. പൊതു ഇടങ്ങളിലെ ശുചിത്യം ആണ് എന്നെ ആദ്യം ആകർഷിച്ചത്. മദ്യവും പട്ടിയും പാമ്പും ഇല്ലാത്ത ദ്വീബിന്റ പരിസരം എല്ലാം വളരെ വൃത്തിയായി കിടക്കുന്നു.

പിന്നീട് അങ്ങൊട് സല്കാരങ്ങളുടെ നാളുകളായിരുന്നു. കുറഞ്ഞ ദിവസത്തിനുള്ളിൽ സിറാസ് സമ്പാദിച്ച സൗഹൃദ വലയം വലുതായിരുന്നു. ഓരോരോ ദിവസം ക്രമീകരിച്ചു ഓരോരോ സ്നേഹിതന്മാരുടെയും പരിചയക്കാരുടെയും വീട്ടിലേക് ക്ഷണം വന്നുകൊണ്ടേ ഇരുന്നു. താജു, ഫിറോസ്, സഹീർ, ഫാറൂഖ് വിരുന്നൊരുക്കിയവരുടെ പട്ടിക ഇങ്ങനെ നീളുന്നു. സലീമിക്കയുടെ വീട്ടിലെ ചൂര ബിരിയാണിയും, നിഷാദിന്റെ വീട്ടിലെ പത്തിരിയും തേങ്ങാ അരച്ച ചൂര കറിയും, സോഷ്യൽ വർക്കർ ആയ സുനിത മാടത്തിന്റ വീട്ടിലെ ഇട്ടു വെന്തതും എലാഞ്ചിയും മാസിന്റെ അച്ചാറും, ബിസ്മില്ലാഹ് ഖാനിന്റ വീട്ടിലെ നെയ്മീൻ പൊരിച്ചതും അങ്ങനെ എന്തെല്ലാം രുചി ബേധങ്ങൾ. ഞങ്ങൾ ഒരിക്കൽ മറ്റൊരു ദ്വീപ് ആയ അഗതിയിൽ പോയപ്പോൾ കാലാവസ്ഥ മോശം ആയതിനാൽ വെസ്സൽ സർവീസ് എല്ലാം നിർത്തി വെച്ചു എന്നുള്ള സന്ദേശം വന്നപ്പോൾ ഞങ്ങളെ ഇങ്ങോട് വിളിച്ചു കവരതിയിലേക്കുള്ള ഹെലികോപ്റ്റർ അറേഞ്ച് ചെയ്തു തന്ന എയർപോർട്ട് ഉദ്യോഗസ്ഥനായ ഹംസ കോയയെ ഒരിക്കലും മറക്കാൻ കഴിയില്ല.

ആദ്യത്തെ 3 മാസം സിറാസിന്റ സഹ പ്രവർത്തക തൃശൂർ കാരി അഡ്വ.നിമിത ആയിരുന്നു എനിക്ക് കൂട്ടു. നിമിത്ക്കുള്ള പോലെത്തന്നെ ഒരു lady bird സൈക്കിൾ നിമിത എനിക്കും ഒപ്പിച്ചു തന്നു. പിന്നീടുള്ള കറക്കങ്ങൾ അതിലായിരുന്നു. അങ്ങനെ ഞങ്ങൾ 3 വക്കീലന്മാർ സൈക്കിളിൽ കവരത്തി explore ചെയ്തു തുടങ്ങി. NIOT (Water Purification Plant) ലെ ജീവനക്കാരനായിരുന്ന മുല്ലക്കോയയുടെ സഹായത്തോടെ അയലയും കിളിമീനും എരിയും ലൈവ് ആയി കടലിൽ നിന്നും ചൂണ്ട ഇട്ടു പിടിച്ചു പൊരിച്ചു തിന്നു. പിടിച്ചു കൊണ്ട് വന്ന കിൻഡ്ൽ മീൻ വഴിയിൽ വെച്ച് തന്നെ വാങ്ങ്യ ഒരു മണിക്കൂറിൽ ബിരിയാണി ഉണ്ടാക്കി തിന്നു. വൈകിട്ട് നാല് മണിക് സൈക്കിൾ ചവിട്ടി പഞ്ചായത്ത് ഡയറി ഫാമിൽ പോയി പാല് വാങ്ങി ചായ ഉണ്ടാക്കി കുടിച്ചും എല്ലാ ശനി ആഴ്ചയും ലഭ്യത അറിയിക്കുന്നതിന് അനുസരിച്ചു ബീഫും മട്ടനും അറുക്കുന്നിടത് പോയി വാങ്ങി കറി വെച്ച് കഴിച്ചു. രാവിലെ എണീറ്റ കടലിൽ നീന്തി കുളിച്ചു ആർമാദിച്ചു. ബംഗാരം ഐലൻഡിൽ പോയ് ഒരു രാത്രി തുറന്ന ബീച്ചിൽ കിടന്നുറങ്ങി. ഇന്ത്യയിൽ മറ്റൊരിടത്തും ഒരു പെണ്ണിനും ഒരു രാത്രി മുഴുവൻ ബീച്ചിൽ കിടന്നു നേരം വെളുപ്പിക്കാം എന്ന് എനിക്ക് തോന്നുന്നില്ല.

ഇതൊക്കെ ആണ് ഞങ്ങൾ അറിഞ്ഞ ലക്ഷദ്വീപ്. സായാനങ്ങളിൽ സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്ന നാടു, ഏതു പാതി രാത്രിയും സ്ത്രീകൾക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന നാട്, മരുമക്കത്തായം ഇന്നും അനിൻറ്റ തനതു രീതിയിൽ കാത്തു സംരക്ഷിച്ചു പോരുന്ന നാട്, അദിതി ദേവോ ഭവ എന്ന സംസ്കാരം നമ്മളെക്കാൾ നന്നായി പിൻപറ്റുന്ന നാട്, കുറ്റകൃത്യങ്ങൾ തീരെ കുറവുള്ള നാട്. എല്ലാത്തിനും ഉപരി ആയി എല്ലാവർക്കും എല്ലാവരെയും അറിയുന്ന നാട്.

വിദ്യാഭാസം ഉള്ളവനും അത് കുറവുള്ളവനും എന്ന വ്യത്യാസം ഇല്ലാതെ ആണ് ഈ ചര്യകൾ എല്ലാം അവർ പാലിച്ചു പോരുന്നത്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള അധികാര ദുർവിനിയോഗത്തിന്റെ ഇരകളാണ് ദ്വീപ് നിവാസികൾ. ക്രൈം റെക്കോർഡിൽ എറ്റവും കുറഞ്ഞ നിരക്കുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നതും ജനസംഖ്യയുടെ 99 % അധികം ജനങ്ങളും ബീഫ് ഭക്ഷിക്കുന്ന നാട്ടിൽ ബീഫ് നിരോധനം കൊണ്ടുവരാൻ ശ്രമിക്കുന്നതും, മദ്യ നിരോധനം എടുത്ത് കളയുന്നതും ദ്വീപ് സമൂഹത്തിന്റ സ്വസ്ഥമായ ജീവിത രീതിക് കോട്ടം തട്ടും എന്നതിൽ യാതൊരു സംശയവും ഇല്ല. ഈ അനീതിക്കെതിരെ കണ്ണടച്ചാൽ അധിരാകാരത്തിന്റെ ഈ ധാർഷ്ട്യം നാളെ നമുക് നേരെയും ചൂണ്ടാം. ജനാതിപത്യ വിശ്വാസികളെ ജാഗരൂഗരായിരിക്കുക.

Story Highlights: readers blog about lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top