എസ്‌സി-എസ്ടി വിഭാഗക്കാരുടെ പെട്രോള്‍ പമ്പുകള്‍ തട്ടിയെടുക്കാന്‍ കമ്പനി ഉദ്യോഗസ്ഥരുടേയും പിന്തുണ
പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് അനുവദിച്ച പെട്രോള്‍ പമ്പുകള്‍ തട്ടിയെടുക്കാന്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടേയും പിന്തുണ. സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ചില കമ്പനി ഉദ്യോഗസ്ഥര്‍ സ്വന്തമായി പാര്‍ട്ട്ണര്‍മാരെ ഉള്‍പ്പെടുത്തും. പിന്നീട് ഡീലറെ ഒഴിവാക്കി ഇവരുമായിട്ടായിരിക്കും കമ്പനി ഇടപാട് നടത്തുക.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് പമ്പ് അനുവദിക്കുമ്പോള്‍ ഇതു നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണം. പമ്പ് നടത്താന്‍ മറ്റുള്ളവരില്‍ നിന്ന് പലിശയ്ക്ക് കടം വാങ്ങും. പലിശയുള്‍പ്പെടെ തിരികെ നല്‍കേണ്ടി വരുന്നതോടെ ഇന്ധനം വാങ്ങാന്‍ പണമില്ലാതെയാകും.
കലയപുരത്തെ പെട്രോള്‍ പമ്പ് കോട്ടയം സ്വദേശിയായ സുരേഷിന് അനുവദിച്ചാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണം കടം വാങ്ങി. തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ പലിശയ്ക്ക് പണം നല്‍കിയ ആള്‍ പമ്പ് കൈവശപ്പെടുത്തി. യഥാര്‍ത്ഥ ഡീലറായ സുരേഷ് പുറത്തായി. ഇനി പമ്പ് വേണ്ടെന്നാണ് സുരേഷ് പറയുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉന്നതിയിലേക്ക് നയിക്കാനാണ് പദ്ധതി. എന്നാല്‍ പമ്പ് ലഭിച്ചവരില്‍ പകുതിയില്‍ കൂടുതല്‍ പേരും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയായിരുന്നു എന്നതാണ് വസ്തുത. പമ്പ് ലഭിക്കുന്നവര്‍ക്ക് ഉചിതമായ സാമ്പത്തിക സഹായം കൂടി നല്‍കുന്ന പദ്ധതിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ കടക്കാരായി മാറും.
Story Highlights: scheduled caste, scheduled tribes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here