അമരീന്ദർ സിംഗിനെ റാഞ്ചി എടികെ മോഹൻബഗാൻ

മുംബൈ സിറ്റി എഫ്സി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ റാഞ്ചി എടികെ മോഹൻബഗാൻ. എടികെ മോഹൻബഗാൻ തന്നെയാണ് വിവരം അറിയിച്ചത്. അഞ്ച് വർഷത്തെ കരാറിലാണ് താരം എടികെയിലെത്തുന്നത്. അഞ്ച് വർഷം മുംബൈ സിറ്റി എഫ്സിയുടെ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് അമരീന്ദർ സിംഗ് ടീം വിടുന്നത്. കഴിഞ്ഞ സീസൺ ഐഎസ്എൽ ഫൈനലിൽ അമരീന്ദർ ക്യാപ്റ്റനായിരുന്ന മുംബൈ സിറ്റി എഫ്സി എടികെയെ കീഴടക്കിയാണ് കിരീടം ചൂടിയത്.
2016ലാണ് അമരീന്ദർ ബെംഗളൂരു എഫ്സിയിൽ നിന്ന് മുംബൈ സിറ്റിയിൽ എത്തുന്നത്. മുംബൈ സിറ്റിക്ക് വേണ്ടി ഏറ്റവുമധികം ഐഎസ്എൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ് അമരീന്ദർ സിംഗ്. 84 മത്സരങ്ങളാണ് അദ്ദേഹം മുംബൈ ജഴ്സിയിൽ കളിച്ചത്.
അതേസമയം, കഴിഞ്ഞ സീസണുകളിൽ ബെംഗളൂരു എഫ്സിയിൽ കളിച്ച ഹർമൻജോത് ഖബ്ര ബ്ലാസ്റ്റേഴ്സിൽ എത്തി. എത്ര വർഷത്തേക്കാണ് താരം ടീമിലെത്തിയത് എന്ന് വ്യക്തതയില്ലെങ്കിലും ഒരു വർഷത്തിലധികമാണ് കരാറെന്ന് ഖേൽ നൗ റിപോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും.
33കാരനായ ഖബ്ര മധ്യനിര താരമാണ്. എന്നാൽ, ഇദ്ദേഹത്തിന് പ്രതിരോധത്തിലും കളിക്കാനാവും. കഴിഞ്ഞ സീസണു ശേഷം തന്നെ ഖബ്ര ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു. പല ക്ലബുകളിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു എങ്കിലും മികച്ച ഓഫർ മുന്നോട്ടുവച്ച ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Story Highlights: Amrinder Singh joins ATK Mohun Bagan from Mumbai City
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here