അച്ഛനെ തിരികെ തന്നല്ലോ; നന്ദിയോടെ അദ്വൈത്
“നാട്ടിലെത്തുമ്പോൾ കാണാം മോനെ”, 2017 ൽ അബുദാബി ജയിലിൽ വെച്ച് അച്ഛൻ ബെക്സ് കൃഷ്ണനെ പറഞ്ഞപ്പോൾ അദ്വൈതിന് കരച്ചിൽ വന്നു. അച്ഛന് വധ ശിക്ഷയാണെന്ന് ആ 7 വയസ്സുകാരൻ അറിഞ്ഞിരുന്നു. ഇനി കാണാൻ കഴിയില്ലേ എന്ന ആശങ്കയായിരുന്നു അന്ന് ജയിലിൽ നിന്ന് മടങ്ങുമ്പോൾ അദ്വൈതിന്റെയും ‘അമ്മ വീണയുടെയും മനസ്സിൽ.
ഇപ്പോഴിതാ, വ്യവസായി എം.എ. യൂസഫലിയുടെ കാരുണ്യത്തിൽ ഇരിങ്ങാലക്കുട നടുവരമ്പ് ചെറോട്ടായി വീട്ടിൽ ബെക്സ് കൃഷ്ണന് ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നു. അതിന് നന്ദി പറയുകാണ് പതിനൊന്നുകാരനായ അദ്വൈത് ഇപ്പോൾ.
ശിക്ഷയിൽ ഇളവ് ലഭിച്ച ബെക്സ് അടുത്ത ദിവസം നാട്ടിലെത്തുമെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സ്വകാര്യ കമ്പനി ഡ്രൈവറായ ബെക്സ്, 2012 ൽ ജോലിയാവശ്യത്തിനായി പോകുമ്പോഴാണ് വാഹനം തട്ടി സുഡാനി ബാലൻ മരിച്ചത്. 2013 ൽ യു.എ.ഇ. കോടതി വധശിക്ഷ വിധിച്ചു. മോചന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുടെ ഇടപെടൽ തുണയായത്. മരിച്ച കുട്ടിയുടെ കുടുംബത്തെ അനുനയിപ്പിക്കുകയും ദയാധനമായി ഒരു കോടി രൂപ നൽകുകയും ചെയ്തു. വർഷങ്ങളോളം തുടർന്ന ചർച്ചകൾക്കൊടുവിലാണ് കുട്ടിയുടെ രക്ഷിതാക്കൾ മാപ്പ് നൽകിയത്.
മകന്റെ വധശിക്ഷാ വിവരമറിഞ്ഞു രോഗബാധിതനായ പിതാവ് കൃഷ്ണൻ ഇപ്പോഴും ചികിത്സയിലാണ്. “ഇത് രണ്ടാം ജന്മമാണ്. കുടുംബത്തിനും”, അമ്മ ചന്ദ്രിക പറഞ്ഞു. ദൈവത്തിന് നന്ദി പറയുന്നുവെന്ന് യൂസഫലി പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here