മിസ്സിസ് കാനഡയ്ക്ക് വേണ്ടി മത്സരിക്കുന്ന ആദ്യത്തെ മലയാളി വനിതയായി ചേർത്തല സ്വദേശി
ചേർത്തല സ്വദേശിയായ മുപ്പത്തിമൂന്നുകാരി ഷെറിൻ ഷിബിൻ നടന്ന് കയറിയത് മിസ്സിസ് കാനഡ റാംപിലേക്ക്. വരുന്ന ഓഗസ്റ്റിൽ കാനഡയിലെ ടൊറന്റോയിൽ മറ്റ് 20 മത്സരാർത്ഥികളോടൊപ്പം റാംപിൽ നടക്കാൻ ഒരുങ്ങുകയാണ് ഷെറിൻ. കാനഡ ഗാലക്‌സി മത്സരങ്ങൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇതാദ്യമായാണ് ഒരു മലയാളി മത്സരിക്കുന്നത്.
പ്രസവാനന്തര വിഷാദത്തിനെതിരെ പോരാടുകയും ഗർഭധാരണത്തിനു ശേഷം ജോലിയിൽ തിരിച്ചെത്തുമ്പോൾ തടസ്സങ്ങൾ നേരിടുകയും ചെയ്യുന്ന അമ്മമാർക്ക് ഒരു സഹായഹസ്തം നൽകുന്നത് ഷെറിൻറെ അഭിനിവേശമായിരുന്നു – അതാണ് മത്സരത്തിൽ പങ്കെടുക്കാൻ ഷെറിനെ പ്രേരിപ്പിച്ചത്. തന്റെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദികൂടിയാണ് ഗാലക്‌സി മത്സരം എന്നും ഷെറിൻ വ്യക്തമാക്കി.
ആഗോളതലത്തിൽ സ്ത്രീകൾ നേരിടുന്ന അസമത്വങ്ങളും മറ്റ് പ്രശ്നങ്ങളും ഷെറിനെ വേദനിപ്പിക്കുന്നെന്നും അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും താൻ ആഗ്രഹിക്കുന്നുവെന്നും ഷെറിൻ അറിയിച്ചു. ഇതിനായി സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അതിന് പരിമിതികൾ ഉണ്ടെന്ന് ഷെറിൻ ചൂണ്ടിക്കാട്ടി.
ന്യൂയോർക്ക് നഗരത്തെയാണ് ഷെറിൻ പ്രതിനിധീകരിക്കുന്നത്. ബയോടെക് എഞ്ചിനീയറായ ഷെറിൻ ഇപ്പോൾ ടൊറന്റോ സർവകലാശാലയിലെ ഗവേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here