വാക്‌സിൻ എടുക്കാൻ വിസമ്മതിച്ചാൽ സിം ബ്ലോക്ക് ചെയ്യുമെന്ന് പാകിസ്ഥാൻ പഞ്ചാബ്
കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഒരു പ്രധാന ഘടകമാണ് കൊവിഡ് വാക്‌സിൻ. എന്നാൽ പല തെറ്റിദ്ധാരണകൾ മൂലം ലോകത്തിലെ വിവിധ ഭാഗത്ത് വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന നിരവധി പേരുണ്ട്. ഇത്തരത്തിൽ വാക്‌സിൻ എടുക്കാൻ മടിക്കുന്നവരെ മെരുക്കാൻ അധികൃതർ പല ഓഫറുകൾ മുന്നോട്ട് വെക്കുകയും നിയമ നടപടികൾ കർശനമാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പാകിസ്താനിലെ പഞ്ചാബ് സർക്കാർ വ്യാഴാഴ്ച ഒരു കടുത്ത തീരുമാനമാണ് എടുത്തത്.
വാക്‌സിൻ എടുക്കാൻ മടിക്കുന്നവരുടെ സിം ബ്ലോക്ക് ചെയ്യുമെന്നാണ് പാക്കിസ്ഥാൻ പഞ്ചാബിന്റെ പുതിയ ഉത്തരവ്. പാകിസ്ഥാനിൽ ഇതാദ്യമായിട്ടാണ് വാക്‌സിൻ എടുക്കാൻ മടിക്കുന്നവർക്കെതിരെ ഇത്ര കർശനമായ ഒരു നടപടി സ്വീകരിക്കുന്നത്. വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിനും പഞ്ചാബ് പ്രവിശ്യാ സർക്കാർ എടുത്ത നിരവധി തീരുമാനങ്ങളിലൊന്നാണിത്. ജൂൺ 12 മുതൽ എല്ലാ മുതിർന്നവരും വാക്‌സിനേഷൻ സ്വീകരിക്കാൻ തയാറാകാണം എന്നാണ് പാക് പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത്.
വാക്‌സിനെടുക്കാൻ താല്പര്യം കാണിക്കാത്തവരുടെ സിം കാർഡുകൾ റദ്ദാക്കാനുള്ള അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്ന് പഞ്ചാബ് ആരോഗ്യ വകുപ്പ് വക്താവ് സയ്യിദ് ഹമ്മദ് റാസ അറിയിച്ചു. പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിൽ പ്രവിശ്യയിലെ പ്രധാന ആരാധനാലയങ്ങൾക്ക് പുറത്ത് മൊബൈൽ വാക്‌സിനേഷൻ ക്യാംപുകൾ തുടങ്ങാനും ജനസംഖ്യയുടെ 20 ശതമാനമെങ്കിലും വാക്‌സിനേഷൻ നൽകിയിട്ടുള്ള എല്ലാ ജില്ലകളിലും സാധാരണ രീതിയില്‍ പ്രവര്‍ത്തനങ്ങളും കടകളും നടത്താനും അനുമതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here