തടവുകാര്‍ക്ക് നിര്‍ബന്ധിത വൈദ്യപരിശോധന; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പൊലീസ് സംഘടനകള്‍

തടവുകാര്‍ക്കുള്ള നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്കെതിരെ പരാതിയുമായി പൊലീസ് സംഘടനകള്‍. വിശദമായ പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ഉത്തരവ് നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തടവുകാരെ ജയിലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആന്തരിക പരുക്കുകള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ വിശദമായ വൈദ്യ പരിശോധന വേണമെന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലറില്‍ പറയുന്ന പരിശോധനകള്‍ പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് സംഘടനകളുടെ വാദം. വിശദമായ പരിശോധന നടത്താനുള്ള സൗകര്യം പല സര്‍ക്കാര്‍ ആശുപത്രികളിലുമില്ലെന്നും സ്വകാര്യ ലാബുകളില്‍ പ്രതികളെ കൊണ്ടു പോയി പരിശോധിക്കാനുള്ള പണമില്ലെന്നും പൊലീസ് പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളെ കൂടുതല്‍ സമയം വൈദ്യ പരിശോധനയ്ക്കായി നിര്‍ത്തുമ്പോള്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്കു കൂടുതല്‍ സമയം ചിലവഴിക്കുന്നത് പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.
ഉത്തരവിലെ അവ്യക്തതയും അപ്രായോഗികതയും പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൂണ്ടിക്കാട്ടി നേരത്തെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിന് മുന്‍പ് വൃക്ക പരിശോധന, അള്‍ട്രാസൗണ്ട് സ്‌കാന്‍ അടക്കം 5 പരിശോധനകള്‍ നടത്തണമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഉത്തരവിനെതിരെ പൊലീസ് സേനയില്‍ നിന്നും വലിയ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചനകള്‍.
Story Highlights: kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here