സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ നിലമേലിലുള്ള വീട് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു. പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവമാണ് വിസ്മയയുടെ ജീവഹാനിയെന്ന് മന്ത്രി പറഞ്ഞു. സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ നാട്ടില്‍ പൊലിയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്;
വിസ്മയയുടെ വീട് സന്ദർശിച്ചു. പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗർഭാഗ്യകരമായ സംഭവമാണ് ആ കുട്ടിയുടെ ജീവഹാനി. പഴുതുകളടച്ച് അന്വേഷണം പൂർത്തിയാക്കി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിന്റെ പേരിൽ ഇനിയൊരു ജീവൻ നമ്മുടെ നാട്ടിൽ പൊലിയരുത്. അത് ഉറപ്പാക്കാനുള്ള ബാധ്യത നമ്മൾ ഓരോ മനുഷ്യർക്കുമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക പീഡനങ്ങൾക്കെതിരായി ശക്തമായ ഇടപെടലുകൾ നടത്തും. സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കൽ തുടങ്ങിയ സാമൂഹ്യതിന്മകൾക്കെതിരെ വിപുലമായ ബോധവൽക്കരണം നടത്തും.
പഞ്ചായത്ത് – വാർഡ് തല ജാഗ്രതാസമിതികളിലൂടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ ഇടപെടൽ നടത്തും. അവർ ഓരോ വീടുകളിലെയും സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ ചോദിച്ചറിയും. തുടർ നടപടികൾ ഉറപ്പാക്കും.
താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടുകൂടി അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക്കുകളിൽ ഏതൊരാൾക്കും സഹായത്തിനായി ബന്ധപ്പെടാം. ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തണം.
ഏതൊരാൾക്കും ഏതുസമയത്തും ജാഗ്രത സമിതിയെ ബന്ധപ്പെടാവുന്നതാണ്. ജാഗ്രതാസമിതി ഈ നിയമ സഹായ ക്ലിനിക്കുകളുടെ സഹായത്തോടുകൂടി പരാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടാകും. ജില്ലാതലത്തിൽ വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ സഹായം ഗാർഹികപീഡന നിയമപ്രകാരം ലഭിക്കും. സ്ത്രീ പുരുഷ സമത്വത്തിന്റെ മാനവിക ചിന്തകൾ പ്രചരിപ്പിച്ചും സ്ത്രീവിരുദ്ധമായ ആൺകോയ്മാ വാദങ്ങളെ നിരാകരിച്ചുമല്ലാതെ ആധുനിക സമൂഹത്തിന് നിലനിൽപ്പില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here