സ്ത്രീധനപീഡനത്തെ തുടർന്ന് സുജ ജീവനൊടുക്കിയിട്ട് രണ്ട് വർഷം
കൊല്ലത്തെ വിസ്മയക്ക് സമാനമായ ദുരന്തമേറ്റുവാങ്ങിയ കുടുംബങ്ങൾ അനവധിയുണ്ട്. അത്തരത്തിലൊരു ദുരന്ത ചിത്രമാണ് പാലക്കാട് മണപ്പുള്ളിക്കാവ് ഗാർഡൻ അവന്യൂവിൽ ഉള്ളത്. സുഭദ്ര ചാമുണ്ണി ദമ്പതികളുടെ മകൾ സുജ സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയിട്ട് രണ്ട് വർഷമാകുന്നു.
2019 ഏപ്രിൽ 10 നായിരുന്നു സുജയും വടക്കുഞ്ചേരി മഞ്ഞപ്ര സ്വദേശി മണികണ്ഠനും തമ്മിലുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ വിവാഹനാൾ മുതൽ തുടങ്ങി ഭർതൃവീട്ടുകാരുടെ പീഡനം. അസുഖം വന്നത് മൂലം എട്ടാം ക്ലാസിൽ പഠനം താത്കാലികമായി ഉപേക്ഷിക്കേണ്ടിവന്നവളാണ് സുജ. പിന്നീട് പരീക്ഷയെഴുതി എംബിഎ ബിരുദം വരെ നേടി. ബാങ്ക് കോച്ചിംഗിന് പോകുമ്പോഴായിരുന്നു വിവാഹം. എന്നാൽ മകൾക്ക് വിദ്യാഭ്യാസമില്ലെന്ന പേരിലും ദ്രോഹം തുടർന്നുവെന്ന് ഈ അമ്മ പറയുന്നു. പരിഹാസവും ശാരീരികമായ കടന്നാക്രമണങ്ങളും തുടർച്ചയായപ്പോൾ സുജ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി.
2019ലെ തിരുവോണ നാളിൽ ഈ വീടുണർന്നുവെങ്കിലും സുജ മാത്രം ഉണർന്നില്ല. ഉത്രാട രാത്രിയിൽ വീടിനുമുകളിലെ മുറിയിൽ തൂങ്ങി സുജ ജീവനൊടുക്കി. ഭർത്താവ് മകളുടെ ഫോൺവിളിക്ക് ചെവികൊടുത്തിരുന്നെങ്കിൽ ഈ ദുരന്തമുണ്ടാകുമായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.
മരണ ശേഷം മകളുടെ മൃതദേഹം കാണാൻപോലും ഭർത്താവിന്റെ വീട്ടുകാരെത്തിയില്ല. വിഷയങ്ങൾ സംസാരിക്കാൻ പോയ ജനപ്രതിനിധികളടക്കമുള്ള നാട്ടുകാരെയും ബന്ധുക്കളെയും അപമാനിച്ച് ഇറക്കിവിടുകയാണുണ്ടായത്. സ്ത്രീധനപീഡനത്തിന് കേസ് നൽകിയെങ്കിലും ഇപ്പോഴുമത് കോടതിയുടെ പരിഗണയ്ക്ക് പോലും വന്നിട്ടില്ല.
Story Highlights: palakkad suja died 2 years ago , domestic abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here