ഇന്ത്യക്കെതിരായ പരമ്പര; കരാറിൽ ഒപ്പുവക്കാൻ വിസമ്മതിച്ച് അഞ്ച് ശ്രീലങ്കൻ താരങ്ങൾ
ഇന്ത്യക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള കരാറിൽ ഒപ്പുവക്കാൻ വിസമ്മതിച്ച് അഞ്ച് ശ്രീലങ്കൻ താരങ്ങൾ. ക്രിക്കറ്റ് ബോർഡുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് താരങ്ങൾ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതം അറിയിച്ചിരിക്കുന്നത്. ഈ മാസം 13 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുക.
വിശ്വ ഫെർണാണ്ടോ, ലസിത് എംബുൽഡേനിയ, ലഹിരു കുമാര, അശെൻ ബണ്ടാര, കാസുൻ രജിത എന്നീ താരങ്ങളാണ് കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചത്. ഈ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്നവരല്ല. എന്നാൽ ഈ താരങ്ങൾ ദേശീയ കരാറിൽ ഉൾപ്പെട്ട താരങ്ങളാണ്. കരാറിൽ ഒപ്പുവെക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് താരങ്ങളെ ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ക്യാമ്പിൽ നിന്ന് പുറത്താക്കി.
ദേശീയ കരാർ സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് ടൂർ കരാർ എന്ന ആശയം ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ചത്. കരാറിൽ ഒപ്പുവെക്കാൻ താരങ്ങൾ അംഗീകരിച്ചെങ്കിൽ ഇവരെ വീണ്ടും ക്യാമ്പിൽ ഉൾപ്പെടുത്തും.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഈ മാസം 13 മുതലാണ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്.
Story Highlights: Five Sri Lanka players refuse tour contracts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here