കെ. സുധാകരനെതിരായ അന്വേഷണം; മുഖ്യമന്ത്രി വ്യക്തിവൈരാഗ്യം തീർക്കുന്നെന്ന് വി. ഡി സതീശൻ
കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കെ. സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന് വി. ഡി സതീശൻ ആരോപിച്ചു. ലോക്‌സഭാ സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ല. ഒരു കേസും നിലനിൽക്കില്ല. തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും വി. ഡി സതീശൻ പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങൾ പരാമർശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മുൻഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
കെ.കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടത്തിയെന്നുമാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. തുടർന്ന് പ്രശാന്ത് ബാബു വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
Story Highlights: V D Satheeshan, K Sudhakaran, pinarayi vijayan, vigilance investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here