മൊഡേണ വാക്‌സിൻ ജൂലൈ മധ്യത്തോടെ സർക്കാർ ആശുപത്രികളിലെത്തും

സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കൊവിഡ് വാക്‌സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ജൂലൈ 15 ഓടെ മൊഡേണ വാക്‌സിൻ ആശുപത്രികളിൽ ലഭ്യമായി തുടങ്ങുമെന്നാണ് വിശ്വാസം. കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചത്.
ഇറക്കുമതി ചെയ്യുന്ന വാക്‌സിൻ കേന്ദ്ര സർക്കാരിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരണങ്ങളിലുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും. 7 മാസം വാക്‌സിൻ സൂക്ഷിച്ച് വെക്കാൻ മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനില അവശ്യമാണ്.
ഒരു മാസം സൂക്ഷിക്കാൻ 2 – 8 ഡിഗ്രി സെൽഷ്യസ് താപനില മതിയാകും. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസായിട്ടാണ് വാക്‌സിൻ നൽകുക. മൊഡേണ വാക്‌സിൻ കൊവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അൾട്രാ കോൾഡ് ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്‌സിൻ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ബാധ രുക്ഷമായ രാജ്യങ്ങൾക്ക് വാക്‌സിൻ സംഭാവന നൽകാൻ യു.എസിലെ ജോ ബൈഡൻ ഭരണകൂടം തീരുമാനിച്ചത് സന്തോഷ വാർത്തയാണ്. 2.5 കോടി ഡോസ് വാക്‌സിൻ ഇന്ത്യക്കായി യു.എസ്. നൽകിയേക്കും. ഇതിൽ എത്ര ഡോസ് മൊഡേണ വാക്‌സിൻ ഉണ്ടാകുമെന്ന കാര്യത്തിൽ തീരുമാനമായില്ല.
രാജ്യത്ത് ഇതുവരെ 35 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞു. പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനമോടെ വാക്‌സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകൾക്കാണ് ഇന്ത്യയിൽ അനുമതി ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here