മണിപ്പൂരിലെ ആദ്യ പാസഞ്ചർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരം
ഇന്ത്യൻ റയിൽവേ ഭൂപടത്തിൽ ഇടം നേടി മണിപ്പൂരും. സംസ്ഥാനത്തെ ആദ്യ പാസഞ്ചർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. അസമിലെ സിൽച്ചർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മണിപ്പൂരിലെ വൈഗൈചുൻപാവോ സ്റ്റേഷനിലേക്കുള്ള 11 കിലോമീറ്റർ ദൂരമായിരുന്നു പരീക്ഷണ ഓട്ടം.
രാജധനി എക്സ്പ്രസ്സാണ് പരീക്ഷണ ഓട്ടം നടത്തിയത്. ചരിത്ര നിമിഷമാണിതെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗും പറഞ്ഞു.
റെയിൽവേ ഉദ്യോഗസ്ഥരെയും വഹിച്ചു കൊണ്ടായിരുന്നു പരീക്ഷണ യാത്ര. ട്രെയിൻ അൽപ്പസമയത്തേക്ക് നിർത്തിയ ജിറിബാം സ്റ്റേഷനിൽ ഒത്തുകൂടിയ നാട്ടുകാർ റയിൽവേ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു.
സിലാചറിൽ നിന്നു വൈഗൈചുൻപാവോ വരെ ബ്രോഡ് ഗേജ് പാത നീട്ടിയിട്ടുണ്ടെന്നും ഇതുവഴിയുള്ള പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ് അധികം വൈകാതെ തുടങ്ങുമെന്നും വടക്ക് കിഴക്കൻ മേഖലാ റയിൽവേ സീനിയർ പി.ആർ.ഒ. നൃപേൻ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഐ.പി.എസ്. ഓഫീസർ റുബിൻ ഷർമ്മ പങ്കുവെച്ച പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ ജൂലൈ 3 ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് റീ ട്വീറ്റ് ചെയ്തിരുന്നു. ചരിത്ര നിമിഷമാണിത് എന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
അധികം വൈകാതെ തന്നെ സിൽച്ചറിൽ നിന്നും വൈഗൈചുൻപാവോ വരെയുള്ള പാതയുടെ ഉദ്ഘാടനം കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ നിർവ്വഹിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മണിപ്പൂരിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് ട്രെയിൻ സൗകര്യം വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here