അവസാന 30 മിനിട്ട് കളിച്ചത് രക്തമൊഴുകുന്ന കാലുമായി; മെസിയുടെ നിശ്ചയദാർഢ്യത്തിൽ കയ്യടിച്ച് ഫുട്ബോൾ ലോകം
കോപ്പ അമേരിക്കയിൽ ബ്രസീൽ-അർജൻ്റീന സ്വപ്നഫൈനലിനു കളമൊരുങ്ങിയിരിക്കുകയാണ്. ചരിത്രമുറങ്ങുന്ന മറക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്ന് ബ്രസീൽ ഫൈനലിലെത്തിയപ്പോൾ കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴ്പ്പെടുത്തിയാണ് മെസിയുടെയും സംഘത്തിൻ്റെയും ഫൈനൽ പ്രവേശനം. അർജൻ്റീനക്കായി ഇതിഹാസ താരം ലയണൽ മെസി നടത്തുന്നത് ഗംഭീര പ്രകടനങ്ങളാണ്. കൊളംബിയക്കെതിരായ കഴിഞ്ഞ മത്സരത്തിലും മെസി അസാമാന്യ പ്രകടനം കാഴ്ചവച്ചു. അവസാന 35 മിനിട്ടിൽ അദ്ദേഹം കളിച്ചത് രക്തമൊഴുകുന്ന കാലുമായാണ്. ലയണൽ മെസിയുടെ നിശ്ചയദാർഢ്യത്തെ ഫുട്ബോൾ ലോകം പുകഴ്ത്തുകയാണ്.
55ആം മിനിട്ടിലാണ് മെസിയെ കൊളംബിയൻ പ്രതിരോധ താരം ഫ്രാങ്ക് ഫാബ്ര ഫൗൾ ചെയ്തത്. ഫൗളിൽ ഫാബ്രയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. നിലത്തുകിടന്ന് വേദന കൊണ്ട് പുളഞ്ഞ മെസി വീണ്ടും കളിക്കളത്തിൽ മായാജാലം തുടർന്നെങ്കിലും അദ്ദേഹത്തിൻ്റെ കണ്ണങ്കാലിൽ നിന്ന് രക്തം ഒഴുകുനത് ഫുട്ബോൾ ലോകം ശ്രദ്ധിച്ചു. 55ആം മിനിട്ടിൽ പരുക്കേറ്റ മെസി പിന്നീട് നിശ്ചിത സമയവും ഇഞ്ചുറി സമയവും പെനൽറ്റി ഷൂട്ടൗട്ടും കടന്നത് രക്തമൊഴുകുന്ന ഈ കാലുമായായിരുന്നു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ കൊളംബിയയുടെ മൂന്ന് കിക്കുകൾ തടഞ്ഞ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണ് അർജന്റീനയ്ക്ക് ജയം ഒരുക്കിയത്. ഇന്ത്യൻ സമയം രാവിലെ 5.30 നാണ് കോപ്പ ഫൈനൽ.
Story Highlights: Messi Played with a Bleeding Ankle Against Colombia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here