ആരാധനക്രമം ഏകീകരിക്കല്‍; എല്ലാ രൂപതകളിലും ഉടന്‍ നടപ്പാക്കാനൊരുങ്ങി സിറോ മലബാര്‍ സഭ
സിറോ മലബാര്‍ സഭയിലെ ആരാധനക്രമം ഏകീകരിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം എല്ലാ രൂപതകളിലും ഉടന്‍ നടപ്പാക്കാനൊരുങ്ങി സഭാ നേതൃത്വം. കുര്‍ബാനയുടെ ഏകീകൃത രീതി പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ തിയതി അടുത്ത സിനഡില്‍ തീരുമാനിക്കുമെന്ന് രൂപതാധ്യക്ഷന്മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. അടുത്ത മാസം 16 മുതല്‍ 27 വരെയാണ് സഭാ സിനഡ്.
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആരാധനക്രമം സംബന്ധിച്ച തര്‍ക്കമാണ് സിറോ മലബാര്‍ സഭയിലെ പല അഭിപ്രായ ഭിന്നതകള്‍ക്കും കാരണം. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഉത്തരവ് വന്നതോടെ കുര്‍ബ്ബാന ക്രമത്തിന് ഏകീകരണ സ്വഭാവമുണ്ടാകും. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉള്‍പ്പെടെയുള്ള ചില രൂപതകള്‍ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഉത്തരവ് വന്നതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന എറണാകുളം- അങ്കമാലി, ചങ്ങനാശേരി, തൃശൂര്‍ തുടങ്ങിയ അതിരൂപതകളിലും മാറ്റം അനിവാര്യമാണ്. മാര്‍പാപ്പയുടെ ഉത്തരവ് ചരിത്രപരമെന്ന് സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പുതിയ ആരാധനാക്രമം സഭയുടെ നന്മയും ഐക്യവും ലക്ഷ്യവച്ചുള്ളതാണ്. കുര്‍ബാനയുടെ ഏകീകൃത രീതി നടപ്പാക്കുന്നതിന്റെ തീയതി അടുത്ത സിനഡില്‍ തീരുമാനിക്കുമെന്നും രൂപതാധ്യക്ഷന്മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ കര്‍ദ്ദിനാള്‍ അറിയിച്ചു. അടുത്ത മാസം 16 മുതല്‍ 27 വരെയാണ് സഭാ സിനഡ് ചേരുക.
Story Highlights: syro malabar church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here