ഡോ.പി കെ വാര്യര്‍ക്ക് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

വൈദ്യ കുലപതി ഡോ. പി കെ വാര്യര്‍ക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണഔദ്യോഗിക ബഹുമതികളോടെ പി കെ വാര്യരുടെ മൃതദേഹം കുടുംബ ശ്മാശാനത്തില്‍ സംസ്‌കരിച്ചു. പി കെ വാര്യരുടെ നിര്യാണത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്നുച്ചയ്ക്ക് 12.30നാണ് ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യര്‍ കോട്ടക്കലിലെ അര്യവൈദ്യശാല ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. ഒരു ശതാബ്ദം നീണ്ടുനിന്ന യാത്രയ്ക്ക് ഒടുവിലാണ് മടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
പി കെ വാര്യരുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. 100 വര്‍ഷത്തെ അദ്ദേഹത്തിന്റെ കര്‍മനിരത ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെയാണ് തെളിയിക്കുന്നതെന്നും രാഷ്ട്രപതി. ആയുര്‍വേദത്തെ ആഗോളപ്രശസ്തിയിലേക്ക് നയിച്ച വ്യക്തിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ആയുര്‍വേദത്തിലുള്ള പി കെ വാര്യരുടെ സംഭാവന എന്നും ഓര്‍മിക്കപ്പെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്മരിച്ചു. കേരളത്തിന്റെ മഹാവൈദ്യനെന്നായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നേരിട്ടെത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തങ്ങളുടെ പ്രിയ വൈദ്യനെ അവസാന നോക്ക് കാണാന്‍ പൊതുദര്‍ശനത്തിന് വച്ച കൈലാസ മന്ദിരത്തിലേക്ക് നിരവധി പേരാണ് എത്തിയത്.
Story Highlights: dr. p k varrier, obit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here