ഓവറുകളില്ല, 25 പന്തുകൾ നീളുന്ന പവർപ്ലേ; ‘ദി ഹണ്ട്രഡ്’ നിബന്ധനകളായി
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് വളരെ വ്യത്യസ്തമായ നിബന്ധനകൾ പുറത്തുവിട്ടത്. സാധാരണ ക്രിക്കറ്റ് മത്സരങ്ങളിലെ ഓവറുകൾ എന്ന സങ്കല്പം ദി ഹണ്ട്രഡിൽ ഇല്ല എന്നതാണ് സുപ്രധാനമായ മാറ്റം. ഇതോടൊപ്പം മറ്റ് ചില നിബന്ധനകൾ കൂടി ഉണ്ട്.
ഒരു ഇന്നിംഗ്സിൽ പരമാവധി എറിയുക 100 പന്തുകളാണ്. ഓവറുകൾ ഇല്ല. പകരം, പന്തുകൾ മാത്രമാണ് ഉള്ളത്. അഞ്ച് പന്തുകൾ എറിഞ്ഞ് കഴിയുമ്പോൾ അമ്പയർ ‘ഫൈവ്’ വിളിക്കുകയും ഒരു വെള്ള കാർഡ് ഉയർത്തിപ്പിടിക്കുകയും ചെയ്യും. അഞ്ച് പന്തുകളുടെ രണ്ട് സെറ്റുകൾ ഒരു എൻഡിൽ നിന്ന് എറിയാം. വേണമെങ്കിൽ ഒരു ബൗളർക്ക് തന്നെ ഈ 10 പന്തുകൾ തുടർച്ചയായി എറിയാം. ഒരു ബൗളർക്ക് പരമാവധി എറിയാനാവുന്നത് 20 പന്തുകളാണ്.
ലിംഗനിക്ഷ്പക്ഷതയ്ക്കായി ബാറ്റ്സ്മാൻ എന്നതിനു പകരം പുരുഷ-വനിതാ ടീമുകളിലെ താരങ്ങൾ ബാറ്റർ എന്നാണ് അറിയപ്പെടുക. ഫീൽഡർ പിടിച്ച് ബാറ്റർ പുറത്താവുന്ന ഘട്ടങ്ങളിൽ ക്രോസ് ചെയ്താലും ബാറ്റ് ചെയ്യുക പുതിയ ബാറ്റർ ആയിരിക്കും. നോ ബോളുകൾക്ക് രണ്ട് റൺസ് വീതം ലഭിക്കും.
ഇന്നിംഗ്സിലെ ആദ്യ 25 പന്തുകളാവും പവർപ്ലേ. 25 പന്തുകൾക്ക് ശേഷം ഫീൽഡിംഗ് ടീമിന് 2 മിനിട്ട് ടൈം ഔട്ട് എടുക്കാം. ഗ്രൂപ്പ് ഘട്ടത്തിലെ സമനില മത്സരങ്ങളിൽ ഇരു ടീമുകൾക്കും ഓരോ പോയിൻ്റ് വീതം ലഭിക്കും. നോക്കൗട്ട് ഘട്ടത്തിൽ സൂപ്പർ ഫൈവ് എന്ന പേരിൽ അഞ്ച് പന്തുകൾ വീതം കളിക്കും. ആദ്യ സൂപ്പർ ഫൈവ് സമനില ആയാൽ ഒരു സൂപ്പർ ഫൈവ് കൂടി കളിക്കും. അതും സമനില ആയാൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച സ്ഥാനത്ത് എത്തിയ ടീം വിജയിക്കും.
100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ൻ്റെ ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികൾക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ പ്രത്യേകമായി നടക്കും. ജൂലൈ 21നാണ് മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങൾ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വർഷം മത്സരങ്ങൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.
Story Highlights: ECB announces Hundred playing conditions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here