Advertisement

കൊവിഡ്: പുതുക്കിയ പ്രാദേശിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

July 14, 2021
Google News 1 minute Read

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. പുതുക്കിയ നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി നിലവിൽവരും.

നിയന്ത്രണങ്ങൾ ഇങ്ങനെ;

എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫിസുകൾ 50% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.

ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാം. ജൂലൈ 17ന് അവധിയായിരിക്കും.

എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്.

എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

മറ്റു ദിവസങ്ങൾക്കു പുറമേ എ, ബി, സി കാറ്റഗറികളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കാവുന്നതാണ്. മറ്റു ദിവസങ്ങളിൽ ആളുകളുടെ തിരക്ക് പൂർണമായി ഒഴിവാക്കണം. 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്ത് ക്യൂ സംവിധാനമൊരുക്കണം.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

കാറ്റഗറി ഡി-ൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.

ഓരോ കാറ്റഗറിയിലു നിലവിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ തുടരും.

ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോ റിക്ഷകൾ ഡ്രൈവർക്കുപുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.

എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്ററന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.

എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്പോർട്സ് എന്നിവ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായൂ സഞ്ചാരമുള്ള സ്ഥലങ്ങളിൽ ഒരേ സമയം പരമാവധി 20 പേരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

എ, ബി, സി വിഭാഗങ്ങളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here