വസിം ജാഫറിനെ ഒഡീഷയുടെ പരിശീലകനായി നിയമിച്ചു

ഇന്ത്യയുടെ മുൻ താരവും ഫസ്റ്റ് ക്ലാസ് ഇതിഹാസ താരവുമായ വസീം ജാഫർ ഒഡീഷയുടെ മുഖ്യപരിശീലകനാവും. രണ്ട് സീസണിലേക്കാണ് ജാഫർ ഒഡീഷയെ പരിശീലിപ്പിക്കുക. ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് ബംഗ്ലാദേശ് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായിരുന്ന ജാഫർ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡ് പരിശീലകനായി ചുമതലയേറ്റു എങ്കിലും ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവെക്കുകയായിരുന്നു. 2020ലാണ് ജാഫർ വിരമിക്കൽ പ്രഖ്യാപിച്ചത്.
സെലക്ടർമാർ പക്ഷപാതിത്വം കാണിക്കുന്നു എന്ന് ആരോപിച്ചാണ് ജാഫർ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം രാജിവച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹിം വർമ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ജാഫർ മുസ്ലിം കളിക്കാരെ ടീമിൽ തിരുകിക്കയറ്റി എന്നും ഇഖ്ബാൽ അബ്ദുല്ലയെ ടീം ക്യാപ്റ്റൻ ആക്കാൻ ശ്രമിച്ചു എന്നും മഹിം വർമ പറഞ്ഞു. മൗലവിമാരെ ക്യാമ്പിൽ കൊണ്ടുവന്ന് നിസ്കാരം നടത്തി എന്നും ഹിന്ദു മതവുമായ ബന്ധപ്പെട്ട ടീം മുദ്രാവാക്യം മാറ്റി എന്നുമാണ് വർമ ആരോപിച്ചത്. ഈ ആരോപണങ്ങൾക്കൊക്കെ ജാഫർ മറുപടി നൽകിയിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20000ഓളം റൺസുകളുള്ള ജാഫറിൻ്റെ ബാറ്റിംഗ് ശരാശരി 51.42 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏതാണ്ടെല്ലാ റെക്കോർഡുകളും അദ്ദേഹത്തിൻ്റെ പേരിലാണ്. ഏറ്റവുമധികം റണ്ണുകൾ, ഏറ്റവുമധികം മത്സരങ്ങൾ തുടങ്ങിയ റെക്കോർഡുകളൊക്കെ ജാഫറിൻ്റെ പേരിലാണ്. 41ആം വയസ്സിൽ അദ്ദേഹം വിദർഭയെ നയിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ജാഫർ 31 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 1944 റൺസ് ആണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം.
Story Highlights: Wasim Jaffer roped in as Odisha’s head coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here