രമേശ് ചെന്നിത്തല ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഇര: വി വി രാജേഷ്

രമേശ് ചെന്നിത്തല ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഇരയെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഡ്ജസ്റ്റ്‌മെന്റ് കാരണമാണ് പ്രതിപക്ഷ നേതാവ് പോലുമാക്കാതെ എഐസിസി മൂലക്കിരുത്തിയത്. പിണറായി വിജയന്‍ കെട്ടികൊടുത്ത പന്തലില്‍ ചേര്‍ന്ന് നിന്നതോടെ യുഡിഎഫ് പോരാട്ട വീര്യം ചോര്‍ന്നു. തന്റെ മുന്നണി തന്നെ തള്ളിപ്പറയുന്നതിന്റെ കുറ്റബോധം മൂലമാണ് രാത്രി ഞെട്ടിയുണര്‍ന്ന് ഒത്തുതീര്‍പ്പെന്ന് പറയുന്നത്. കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് ചെന്നിത്തലയാണ്. കൊടകര കേസില്‍ ബിജെപി നേതാക്കളെ സാക്ഷി പോലുമാക്കാനുള്ള സാഹചര്യമില്ലെന്നും രാജേഷ് ട്വന്റിഫോറിനോട്.
കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെയാണ് രംഗത്തെത്തിയത്. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പണത്തിന്റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുക.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here