ആ മറുപടി എന്നില്‍ നിന്ന് പ്രതീക്ഷിക്കണ്ട; ശശീന്ദ്രനെതിരായ ആരോപണത്തില്‍ നിന്നൊഴിഞ്ഞുമാറി സിപിഐഎം

മന്ത്രി എ കെ ശശീന്ദ്രനെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കാതെ സിപിഐഎം. കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ നിലപാട് പറയാനാകൂ എന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ( Avijayaraghavan ) പ്രതികരിച്ചു. ശശീന്ദ്രന്‍ രാജി വക്കുമോ ഇല്ലയോ എന്നതിനൊന്നും എന്നില്‍ നിന്ന് മറുപടി പ്രതീക്ഷിക്കണ്ടെന്നും പാര്‍ട്ടിക്ക് മുന്നില്‍ വിഷയത്തിന്റെ വിശദാംശങ്ങളൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ തന്റെ കയ്യിലിലെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അവെയ്‌ലബള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് പ്രതികരണം.
നാളെ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ ഫോണ്‍ വിളി വിവാദമുയര്‍ത്തിപ്പിടിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം ശശീന്ദ്രന്റെ രാജി ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.
അതേസമയം പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടതില്‍ മുഖ്യമന്ത്രിയുടെ നിലപാട് വിഷമമുണ്ടാക്കിയെന്ന് പരാതിക്കാരി പറഞ്ഞു. നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ വിവാദ ഫോണ്‍വിളി വിഷയത്തില്‍ പൂര്‍ണപിന്തുണയാണ് മുഖ്യമന്ത്രിയും എന്‍സിപി നേതാക്കളും നല്‍കിയത്.
Read Also: പീഡന പരാതി; എ.കെ ശശീന്ദ്രനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി
പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി വിഷയത്തില്‍ ഇടപെടുകയാണുണ്ടായതെന്നും ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന് പി സി ചാക്കോയും വ്യക്തമാക്കിക്കഴിഞ്ഞു. ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും വിഷയം അന്വേഷിക്കാന്‍ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി സി ചാക്കോ വ്യക്തമാക്കി.
പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി വേണം. അതില്‍ എന്‍ സി പിയോ ഇടതുപക്ഷമോ ഇടപെടില്ല. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്നം തീരുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും പി സി ചാക്കോ പറഞ്ഞു. ( Avijayaraghavan )
Story Highlights: a vijayaraghavan , AK saseendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here