സ്റ്റെഫി ഗ്രാഫ്; ജോക്കോവിച്ചും കീഴടങ്ങിയ ഗോൾഡൻ സ്ലാമിന്റെ ഒരേയൊരു ജേതാവ്

1988 സോൾ ഒളിമ്പിക്സ്. വനിതകളുടെ സിംഗിൾസ് ഫൈനലിൽ അർജൻ്റീനയുടെ ഗബ്രിയേല സബാറ്റിനി ജർമ്മനിയുടെ 19കാരിയായ സ്റ്റെഫി ഗ്രാഫിനെ നേരിടുന്നു. സബാറ്റിനിക്ക് അന്ന് പ്രായം 18. കൗമാരം കടന്നിട്ടില്ലാത്ത, ടെന്നീസ് ലോകത്ത് അതിനോടകം അലയൊലികൾ തീർത്ത രണ്ട് പേർ സോൾ ഒളിമ്പിക് പാർക്ക് ടെന്നിസ് സെൻ്ററിൽ നേർക്കുനേർ റാക്കറ്റേന്തി നിലയുറപ്പിച്ചു. സ്റ്റെഫി അന്ന് ഒന്നാം സീഡും സബാറ്റിനി മൂന്നാം സീഡും ആയിരുന്നു. (steffi graf golden slam)
Read Also: ടോക്യോ ഒളിമ്പിക്സ്: സെമിയിൽ സ്വരേവിനെതിരെ തോറ്റുപുറത്ത്; ജോക്കോവിച്ചിനു ഞെട്ടൽ
രണ്ടേ രണ്ട് സെറ്റുകളാണ് ആ കളി നീണ്ടുനിന്നത്. സബാറ്റിനിയെ വെറും രണ്ട് സെറ്റുകളിൽ സ്റ്റെഫി ഗ്രാഫ് കെട്ടുകെട്ടിച്ചു. അക്കൊല്ലം തന്നെ പരാജയപ്പെടുത്തിയ ഒരേയൊരു താരമായ സബാറ്റിനിയെ 6-3, 6-3 എന്ന സ്കോറിന് മറികടന്ന് സ്റ്റെഫി ഒളിമ്പിക്സ് സ്വർണമെഡൽ കഴുത്തിലണിഞ്ഞുനിന്നു. 1988 ഒക്ടോബർ ഒന്ന് ശനിയാഴ്ച. സ്റ്റെഫിക്കും ടെന്നിസ് ലോകത്തിനും ഒരിക്കലും മറക്കാനാവാത്ത ദിനമായിരുന്നു അന്ന്. അക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യുഎസ് ഓപ്പൺ എന്നീ നാല് മേജർ ടൂർണമെൻ്റുകൾ ജയിച്ച് ഗ്രാൻഡ് സ്ലാം നേടിയ സ്റ്റെഫി, ഒളിമ്പിക്സ് പോഡിയത്തിൽ സ്വർണമെഡൽ കഴുത്തിലിട്ടുനിൽക്കുന്ന ചിത്രം അച്ചടിച്ച് അതിനു മുകളിൽ പിറ്റേന്നിറങ്ങിയ മാധ്യമങ്ങൾ ഇങ്ങനെ കുറിച്ചു, ‘ദി ഗോൾഡൻ സ്ലാം.’ ആദ്യമായും അവസാനമായും ഒരു താരത്തിനു നേർക്ക് ആ വാചകം എഴുതപ്പെട്ടത് അന്നായിരുന്നു. മുൻപൊരിക്കലും ഒരാളും നേടിയിട്ടില്ലാത്ത നേട്ടം വിശേഷിപ്പിക്കാൻ മാധ്യമങ്ങൾ തിരഞ്ഞെടുത്ത ആ പേര് പിന്നീട് ഇതുവരെ പ്രയോഗിക്കാൻ അവർക്കായിട്ടില്ല.

“ഞാൻ സ്റ്റെഫിയുമായി സൗഹൃദത്തിലല്ല.”- സെമിയിൽ ഇറങ്ങും മുൻപ് ഗോൾഡൻ സ്ലാം ഓർമപ്പെടുത്തിയ മാധ്യമപ്രവർത്തകനോട് നൊവാക് ജോക്കോവിച് പറയുകയാണ്. “പക്ഷേ, നിങ്ങൾക്ക് എന്നെ സ്റ്റെഫിയുമായി കണക്റ്റ് ചെയ്യാനാവുമെങ്കിൽ എങ്ങനെ അത് ചെയ്തു എന്ന് എനിക്ക് അവരോട് ചോദിക്കാനുണ്ട്.” ജോക്കോവിച് സ്റ്റെഫിയെ വിളിച്ച് ഗോൾഡൻ സ്ലാം നേടാനുള്ള വിദ്യ ചോദിച്ചോ എന്നറിയില്ല. എന്തായാലും അദ്ദേഹത്തിന് അത് നേടാൻ കഴിഞ്ഞില്ല. സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വെരെവിനെതിരെ തോറ്റ ജോക്കോവിച്ച് പുറത്തായി. ജർമ്മൻ താരത്തിൻ്റെ നേട്ടത്തിനൊപ്പമെത്താൻ മറ്റൊരു ജർമ്മൻ താരം അനുവദിച്ചില്ല.
Story Highlights: steffi graf golden slam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here