ശമ്പളമില്ല; ദുരിതത്തിലായി അട്ടപ്പാടിയിലെ ആരോഗ്യപ്രവര്‍ത്തകര്‍: ട്വന്റിഫോര്‍ പരമ്പര തുടരുന്നു
ജീവിതം- 8
കൊവിഡ്കാല പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുണ്ട് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നിയമിച്ച 140 താത്ക്കാലിക ജീവനക്കാര്‍ക്കാണ് മൂന്നുമാസമായി ശമ്പളം ലഭിക്കാത്തത്. ട്വന്റിഫോര്‍ പരമ്പര ‘പൂട്ടിപ്പോയ ജീവിതങ്ങള്‍’ തുടരുന്നു…
അട്ടപ്പാടിയില്‍ ശമ്പളം മുടങ്ങിയ ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ആശുപത്രിയുടെ സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് ആശുപത്രി സൂപ്രണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. കൊവിഡ് ഐസിയുവിലടക്കം ജോലി ചെയ്യുന്നവര്‍ക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്.
2017 മെയ് 27നാണ് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ നൂറ് കിടക്കകള്‍ കൂടി പൂര്‍ത്തീകരിച്ചുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ ആകെ 170 കിടക്കകള്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ രോഗികള്‍ക്ക് ആനുപാതികമായി ഇതുവരെ നിയമനങ്ങള്‍ നടന്നിട്ടില്ല. തുടക്കത്തിലുണ്ടായിരുന്ന 54 കിടക്കകള്‍ക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴുമുള്ളത്. 325 ജീവനക്കാരില്‍ പിഎസ്‌സി വഴി 69 പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് നിയമിതരായ ജീവനക്കാര്‍ക്കാണ് ശമ്പളം കിട്ടാക്കനി ആയിരിക്കുന്നത്.
Read Also: ദിവസവരുമാനം 400 രൂപ മാത്രം; വാക്‌സിനേഷൻ സർട്ടിഫിക്കേറ്റില്ലെന്ന കാരണത്താൽ പൊലീസ് പിഴയായി ഈടാക്കിയത് 500 രൂപ
ആശുപത്രിയില്‍ പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യുന്നവരിലേറെയും ആദിവാസി മേഖലയില്‍ നിന്നുള്ളവരാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്നും ഒരു കോടി 79 ലക്ഷം വിവിധ സ്‌കീമുകളില്‍ നിന്നായി ലഭിക്കാനുണ്ടെന്നും ഇവ ലഭിക്കുന്ന മുറയ്ക്ക് ശമ്പളം നല്‍കാമെന്നുമാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.
Story Highlights: attapadi health workers , salary issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here