ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസ് പ്രതിയെ കേരളത്തിൽ എത്തിച്ചു

തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പ് കേസിൽ ഏഴാം പ്രതിയെ കേരളത്തിൽ എത്തിച്ചു. മഹാരാഷ്ട്ര സ്വദേശി ആബ എന്ന് വിളിക്കുന്ന സതീഷ് ബാൽ ചന്ദ് വാനിയെ പുളിക്കീഴ് എസ് ഐ ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മധ്യപ്രദേശിൽ നിന്നാണ് തിരുവല്ലയിൽ എത്തിച്ചത്. മഹാരാഷ്ട്ര – മധ്യപ്രദേശ് അതിർത്തിയിൽ പലാസ്‌നേർ ഗ്രാമത്തിലെ സ്പിരിറ്റ് മാഫിയയിലെ മുഖ്യകണ്ണിയായ സതീഷ് ബാൽചന്ദ് വാനി. (travancore sugers accused kerala)
മദ്യ നിർമാണത്തിനായി മധ്യപ്രദേശിൽ നിന്നും ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ 20386 ലിറ്റർ മറിച്ചു വിറ്റ കേസിൽ നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Also: ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസ്; ഏഴാം പ്രതി പിടിയിൽ
കേസിൽ പിടിയിലായ ഒന്നും മൂന്നും പ്രതികളായ നന്ദകുമാർ, സിജോ തോമസ്, അരുൺ കുമാർ എന്നിവർ റിമാന്റിലാണ്. നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേർസണൽ മാനേജർ പിയു ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർ ഒളിവിൽ തുടരുകയാണ്.
ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമാണത്തിന് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്‌സൈസിന്റെ കണ്ടെത്തൽ. മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4,000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രാവൻകൂർ ഷുഗേഴ്‌സിലെ ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
Story Highlights: travancore sugers accused reached kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here