ലൈംഗികാരോപണം: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വെക്കണമെന്ന് ജോ ബൈഡൻ
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയ്‌ക്കെതിരെ ലൈംഗികോരോപണം ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. സർക്കാർ ജീവനക്കാരും മുൻ ജീവനക്കാരുമുൾപ്പെടെ പത്തിലധികം വനിതകളെ ക്യൂമോ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
കൊവിഡ് നിയന്ത്രണ നടപടികളിലൂടെ ഏറെ ശ്രദ്ധയനായ ക്യൂമോ ആരോപണങ്ങൾ നിഷേധിക്കുകയും രാജി ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തു. എന്നാൽ രാജി വെക്കണമെന്ന് ചൊവ്വാഴ്ച പ്രസിഡന്റ് ബൈഡനും വൈറ്റ് ഹൗസ് വക്താവ് നാൻസി പെലോസിയും ശക്തമായി ആവശ്യപ്പെട്ടതോടെ ക്യൂമോ പ്രതിരോധത്തിലായിരിക്കുകയാണ്. ക്യൂമോക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പതിനൊന്ന് വനിതാ ഉദ്യോഗസ്ഥർ ക്യൂമോക്കെതിരെ ഉയർത്തിയ ലൈംഗികാരോപണത്തിൽ വിശദമായ റിപ്പോർട്ടാണ് ലഭിച്ചിട്ടുള്ളതെന്ന് അറ്റോർണി ജനറൽ ലെറ്റിഷ്യ ജയിംസ് അറിയിച്ചു. സിവിൽ രീതിയിലുള്ള അന്വേഷണമായതിനാൽ ഗവർണർക്ക് ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമോയെന്ന കാര്യം വ്യക്തമല്ലെന്നും ലെറ്റിഷ്യ കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ ജില്ലാ അറ്റോർണി ഓഫീസ് അന്വേഷണം ആരംഭിച്ചതായി യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Also: യു.എ.ഇ.യിൽ നാളെ മുതൽ പ്രവേശനാനുമതി; കുട്ടികളുടെ യാത്ര സംബന്ധിച്ച് അവ്യക്തത
അനാവശ്യമായി ശരീരഭാഗങ്ങളിൽ സ്പർശിക്കുക, ലൈംഗികച്ചുവയോടെ സംസാരിക്കുക എന്നിവയിലൂടെ ക്യൂമോ വനിതാ ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചചര്യം ഇല്ലാതാക്കിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ക്യൂമോക്കെതിരെ നേരത്തെ രംഗത്ത് വന്ന ഒരു ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായതായും ലെറ്റിഷ്യ ജയിംസ് പറഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ക്യൂമോ നിഷേധിച്ചു.
പൊതു സമൂഹത്തിന്റെ നിരീക്ഷണത്തിലാണ് താനെല്ലായ്‌പോഴും ജീവിച്ചതെന്നും അറുപത്തിമൂന്നുകാരനായ തനിക്ക് ആരോപണങ്ങളിൽ ചെന്നു വീഴേണ്ട കാര്യമില്ലെന്നും താനൊരിക്കലും ഒരു സ്ത്രീയേയും അത്തരത്തിൽ സമീപിച്ചിട്ടില്ലെന്നുമാണ് ക്യൂമോയുടെ പ്രതികരണം. ഇക്കാര്യങ്ങൾക്കൊന്നും തന്നെ ഉത്തരവാദിത്വങ്ങളിൽ നിന്ന് തന്നെ അകറ്റില്ലെന്നും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും ക്യൂമോ പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളും മറുപടിയും വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ച ക്യൂമോ ജനങ്ങൾ തന്നെ യാഥാർഥ്യം തിരിച്ചറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Story Highlights: Biden says New York Governor Cuomo should resign after damning harassment report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here