ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ ഞാനാണ്; പക്ഷേ, ഒന്നും നിസ്സാരമായി ഞാനെടുക്കില്ല: രവീന്ദ്ര ജഡേജ

ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ താനാണെന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. അങ്ങനെയാണെങ്കിലും താൻ ഒന്നും നിസ്സാരമായി കണക്കാക്കില്ലെന്നും ഫിറ്റ്നസ് നിലനിർത്തുന്നതുകൊണ്ടാണ് തനിക്ക് ഫീൽഡിൽ ഇത്ര നല്ല പ്രകടനം നടത്താൻ സാധിക്കുന്നതെന്നും ജഡേജ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ജഡേജയുടെ വെളിപ്പെടുത്തൽ. (best fielder ravindra jadeja)
“അതെ, ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ ഞാനാണ്. പക്ഷേ, ഞാനൊന്നും നിസ്സാരമായി എടുക്കില്ല. ഞാൻ എൻ്റെ ഫിറ്റ്നസിലും ഗെയിമിലും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഞാൻ ഒരുപാട് വ്യായാമം ചെയ്യാറുണ്ട്. അങ്ങനെയാണ് ഞാൻ ഫിറ്റ്നസ് നിലനിർത്തുന്നത്. അത് ഫീൽഡിൽ എന്നെ സഹായിക്കുന്നു. വിരാട് കോലിയും ഫിറ്റ്നസിൽ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ടീമിലെ എല്ലാവരും അവരവരുടെ ഫിറ്റ്നസ് ശ്രദ്ധിക്കുന്നുണ്ട്.”- ജഡേജ പറഞ്ഞു.
Read Also: ശർദ്ദുൽ താക്കൂറിനു പരുക്ക്; രണ്ടാം ടെസ്റ്റിൽ അശ്വിനു സാധ്യത
അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി ഓൾറൗണ്ടർ ശർദ്ദുൽ താക്കൂറിനു പരുക്ക്. തുടഞരമ്പിനാണ് പരുക്കേറ്റിരിക്കുന്നത്. താക്കൂറിനു പകരം സ്പിൻ ഓൾറൗണ്ടർ ആർ അശ്വിൻ ടീമിലെത്താനാണ് സാധ്യത. ലോർഡ്സിൽ മികച്ച റെക്കോർഡുള്ള ഇഷാന്ത് ശർമ്മയ്ക്കും സാധ്യതയുണ്ട്. ബാറ്റിംഗിൽ കൂടി പരിഗണിക്കാവുന്ന താക്കൂർ പുറത്തായതിനാൽ നാല് പേസർമാരുമായി ഇറങ്ങാൻ ഇന്ത്യ മടിച്ചേക്കും. അതുകൊണ്ട് തന്നെ താക്കൂറിനു പകരം അശ്വിനും മൂന്നാം പേസർ സിറാജിനു പകരം ഇഷാന്തും ടീമിലെത്തിയേക്കും.
ഇംഗ്ലണ്ട് നിരയിലും പരുക്ക് പ്രശ്നമാണ്. പരിശീലനത്തിനിടെ കാൽവെണ്ണയ്ക്ക് പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡ് പുറത്തിരിക്കും. ജെയിംസ് ആൻഡേഴ്സൺ കളിക്കുന്ന കാര്യവും സംശയത്തിലാണ്. ഇരുവർക്കും പകരം മാർക്ക് വുഡും മൊയീൻ അലിയും കളിച്ചേക്കും. മോശം ഫോം തുടരുന്ന സാക്ക് ക്രൗളിക്ക് പകരം ഹസീബ് ഹമീദ് കളിക്കുന്നതും പ്രതീക്ഷിക്കാവുന്നതാണ്.
ആദ്യ ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. 157 റൺസ് ആയിരുന്നു അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം. പക്ഷേ, മഴ കാരണം ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല.
Story Highlight: best fielder ravindra jadeja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here