ലോര്‍ഡ്‌സ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമം; ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ ആരാധകര്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമം. നേരത്തെ ഇന്ത്യയുടെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ടിന്റെ ബൗളറായ ആന്‍ഡേഴ്സണും തമ്മിലുള്ള വാക്കേറ്റങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത്തവണ ഇംഗ്ലണ്ട് താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടി എന്നുള്ള ആരോപണമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇംഗ്ലണ്ട് താരങ്ങളില്‍ ഒരാള്‍ തങ്ങളുടെ ഷൂസിന്റെ സ്പൈക്ക് കൊണ്ട് പന്തിന്റെ ഒരു ഭാഗം ചവിട്ടി നില്‍ക്കുന്ന ദൃശ്യമാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത് . ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിലാണ് സംഭവം നടന്നത്.
ദൃശ്യങ്ങളില്‍ ഇത് ആരൊക്കെയെന്ന് വ്യക്തമല്ലയെങ്കിലും ഇംഗ്ലണ്ടിന്റെ ഒരു താരം പന്ത് ഷൂകൊണ്ട് തട്ടുന്നതും മറ്റൊരു താരം ഷൂ സ്പൈക്ക് കൊണ്ട് പന്തില്‍ ചിവിട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടി വി സ്‌ക്രീനില്‍ തെളിഞ്ഞ ഈ ദൃശ്യങ്ങള്‍ കയ്യോടെ പൊക്കിയ ആരാധകര്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചര്‍ച്ചാവിഷയമായത്.
ഐസിസിയുടെ നിയമപ്രകാരം ഏതുതരത്തിലുള്ള വസ്തുവും ഉപയോഗിച്ച് പന്തില്‍ കൃതിമം കാണിക്കുന്നത് കുറ്റകരമാണ്. പിടിക്കപ്പെട്ടാല്‍ ക്രിക്കറ്റില്‍ നിന്നും വിലക്ക് ലഭിക്കാവുന്ന കുറ്റകരമായ പ്രവര്‍ത്തിയാണ് ഇത്. ഗ്രൗണ്ടില്‍ ഇംഗ്ലീഷ് താരങ്ങള്‍ ഇത്തരത്തില്‍ ചെയ്തിട്ടും അമ്പയർമാർ പന്ത് പരിശോധിക്കാന്‍ തയാറായില്ല.
അതേസമയം രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുകയാണ്.നേരത്തെ തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം വേര്‍പിരിഞ്ഞത്. 206 പന്ത് നേരിട്ട് 45 റണ്‍സെടുത്ത പൂജാരയെ മാര്‍ക് വുഡ് പുറത്താക്കുകയായിരുന്നു. അവസാനം വിവരം ലഭിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 175 റണ്‍സ് എടുത്തിട്ടുണ്ട്.
Story Highlights : Suresh Gopi Wealth Report BJP candidate Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here