Advertisement

അഫ്ഗാനില്‍ നിന്ന് ഇന്ന് കൂടുതല്‍ പേരെ നാട്ടിലെത്തിക്കും

August 23, 2021
Google News 1 minute Read
indians from afghanistan

അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇന്നും കൂടുതല്‍ പേര്‍ ഇന്ത്യയിലെത്തും. കാബൂളില്‍ നിന്ന് നേരിട്ടും താജികിസ്ഥാന്‍ വഴിയും സ്വദേശികളെ നാട്ടിലെത്തക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാനില്‍ നിന്ന് 146 ഇന്ത്യക്കാര്‍ ഇന്നലെ ദോഹയിലേക്ക് പുറപ്പെട്ടിരുന്നു. ദോഹ വഴി 135 പേരെ ശനിയാഴ്ചയും എത്തിച്ചിരുന്നു.

അതേസമയം മൂന്ന് വിമാനങ്ങളിലായി 400 പേരെയാണ് അഫ്ഗാനില്‍ നിന്ന് ഇന്ത്യ ഞായറാഴ്ച തിരികെയെത്തിച്ചത്. ഇതില്‍ അന്‍പത് പേര്‍ മലയാളികളാണ്. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആരംഭിച്ചത്. അഫ്ഗാനില്‍ ഇനിയും കുടുങ്ങി്ക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക് റൂട്ട്സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

107 ഇന്ത്യക്കാരും 23 അഫ്ഗാനികളും ഉള്‍പ്പെടുന്ന സംഘവുമായി വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളില്‍ നിന്ന് ഹിന്‍ഡോണ്‍ എയര്‍ ബെയ്‌സില്‍ ഞായറാഴ്ച എത്തിയത്. 87 ഇന്ത്യക്കാരും രണ്ട് നേപ്പാളികളും ഉള്‍പ്പെടുന്ന മറ്റൊരു സംഘം താജികിസ്താനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലുമെത്തി. കഴിഞ്ഞ ദിവസമാണ് ഇവരെ കാബൂളില്‍ നിന്ന് താജികിസ്താനില്‍ എത്തിച്ചത്.
കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരുള്‍പ്പെടുന്ന മറ്റൊരു സംഘത്തേയും ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിച്ചു. പൗരന്‍മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം യു.എസ്, ഖത്തര്‍, താജികിസ്താന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗി ട്വീറ്റ് ചെയ്തു.

താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 200 പേരെ കഴിഞ്ഞ തിങ്കളാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. 150 പേരടങ്ങുന്ന മറ്റൊരു വിമാനം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു.

അതിനിടെ താലിബാനെതിരെ ജി 7 രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്. ഉപരോധനീക്കമെന്ന ബ്രിട്ടന്റെ നിര്‍്‌ദേശത്തിന് അമേരിക്ക പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ട്.

Story Highlight: indians from afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here