Advertisement

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേര്‍ന്നു

August 24, 2021
Google News 1 minute Read
covid hike in kerala

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒമാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിന്‍ പങ്കെടുത്തു.

കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബറോടെ എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കണം. കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് രണ്ടാം തരംഗം പൂര്‍ത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്കയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേര്‍ന്നത്.

അതേസമയം ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ചികിത്സാ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. പീഡിയാട്രിക് കിടക്കകള്‍ അടക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടിപിആര്‍ 15ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് അവലോകന യോഗം.

Read Also : ആദ്യം ബ്രിട്ടീഷ് സേവ; പിന്നെ വാരിയംകുന്നനെ താലിബാനാക്കി; അടുത്തത് എകെജി ആകുമോയെന്ന് എംവി ജയരാജന്‍

രാജ്യത്ത് ഒക്ടോബറിലൂടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വിദഗ്ദര്‍ നല്‍കിയിരുന്നു. കുട്ടികളിലാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും ആരോഗ്യസംവിധാനങ്ങളുടെ മെച്ചപ്പെട്ട ലഭ്യത ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണം. വാക്സിന്‍ വിതരണത്തില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധചെലുത്തും. സിറിഞ്ചുകളുടെ ക്ഷാമവും പരിഹരിച്ചുവരികായണ്.1.11 കോടി ഡോസ് വാക്സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കും.

ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ യോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐ.സി.യു.കള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കി വരുന്നു. പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Story Highlights : covid hike in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here