സംഗീതമില്ലാതെ, നിറങ്ങളില്ലാതെ അഫ്ഗാനിസ്ഥാൻ

താലിബാൻ അധികാരം പിടിച്ചടക്കിയതിനു പിന്നാലെ നിറങ്ങൾ നഷ്ടപ്പെട്ട് അഫ്ഗാനിസ്ഥാൻ. കടകൾക്ക് പുറത്ത് പെയിൻ്റ് ചെയ്തിരുന്ന മോഡലുകളുടെ ചിത്രങ്ങൾ ചായമടിച്ച് മറച്ചു. ജീൻസുകൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾക്ക് പകരം അബായയും മറ്റ് പരമ്പരാഗത വസ്ത്രങ്ങളും വസ്ത്രശാലകളിൽ ഇടംപിടിച്ചു. രാജ്യത്ത് സാധാരണയായിക്കഴിഞ്ഞ ഏഷ്യൻ പോപ്പ്, ബോളിവുഡ് സംഗീതം അടക്കമുള്ളവ നിശബ്ദമായി. റേഡിയോ സ്റ്റേഷനുകൾ ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത് ദേശഭക്തി ഗാനങ്ങൾ മാത്രമാണ്. (Taliban Rule Music Afghanistan)
ഇസ്ലാമിക് സംസ്കാരത്തിനകത്തു നിന്ന്, ശരീഅത്ത് നിയമങ്ങൾ അനുവദിക്കുന്ന കലാപരിപാടികൾ അനുവദിക്കുമെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിബന്ധനകൾക്കകത്തുനിന്നുള്ള കലാപരിപാടികൾ വളരെ ചുരുക്കമാണ്. സംഗീതം സംപ്രേഷണം ചെയ്യുന്നതും അനൗൺസ്മെൻ്റുകൾക്ക് വനിതകളെ ഉപയോഗിക്കുന്നതും നിർത്തണമെന്ന് റേഡിയോ സ്റ്റേഷനുകൾക്ക് നേരത്തെ തന്നെ താലിബാൻ നിർദ്ദേശം നൽകിയിരുന്നു. താലിബാനിൽ നിന്ന് പ്രത്യേകം കല്പനകൾ ഉണ്ടായിരുന്നില്ലെന്നും റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടാതിരിക്കാൻ തങ്ങൾ സ്വയം പ്രോഗ്രാമുകളിൽ മാറ്റം വരുത്തുകയായിരുന്നു എന്നും റേഡിയോ സ്റ്റേഷൻ പറയുന്നു.
Read Also : താലിബാൻ ഭരണത്തെ പിന്തുണച്ച് ഷാഹിദ് അഫ്രീദി; വിഡിയോ
“മാത്രമല്ല, രാജ്യത്ത് ആരും ഇപ്പോൾ വിനോദത്തിനുള്ള മാനസികാവസ്ഥയിലല്ല. ഞങ്ങളൊക്കെ ഞെട്ടലിലാണ്. ആരെങ്കിലും ഇപ്പോൾ റേഡിയോ കേൾക്കുന്നുണ്ടോ എന്നുപോലും അറിയില്ല.”- ഖാലിദ് സിദ്ദിഖി എന്ന റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസർ ഹൃദയം തകർന്ന് പറയുന്നു.
കഴിഞ്ഞ 2 പതിറ്റാണ്ടുകൾക്കിടെ കാബൂളിലെ ജീവിത സംസ്കാരം വളരെ വ്യത്യാസപ്പെട്ടിരുന്നു. ടെലിവിഷൻ ടാലൻ്റ് ഷോകൾ ഉൾപ്പെടെ വിനോദ മേഖകളിലും മറ്റും സുപ്രധാന മാറ്റങ്ങളാണ് ഇക്കാലയളവിൽ അവിടെ ഉണ്ടായത്. ബോഡി ബിൽഡിംഗ്, എനർജി ഡ്രിങ്ക്, പോപ് ഗാനങ്ങൾ, ടർക്കിഷ് സോപ്പ് ഓപ്പറ, കാൾ ഇൻ പരിപാടികൾ എന്നിങ്ങനെ വിവിധ വിനോദ, ജീവിത ഇടങ്ങളിൽ അഫ്ഗാൻ ഏറെ മുന്നിലായിരുന്നു.
“ഞങ്ങളുടെ സംസ്കാരം നശിച്ചിരിക്കുന്നു.”- ഒരു താലിബാൻ കമാൻഡർ പറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിൽ പോലും റഷ്യക്കാരും അമേരിക്കക്കാരും മറ്റുള്ളവരെ സ്വാധീനിക്കുന്നത് നമ്മൾ കാണുന്നു. അത് ആളുകൾ മനസ്സിലാക്കി ചില മാറ്റങ്ങൾ വരുത്താൻ തയ്യാറാവണം. അതിനു സമയമെടുക്കും, പക്ഷേ അത് നടക്കും.”- താലിബാൻ കമാൻഡർ കൂട്ടിച്ചേർത്തു.
ഈ മാറ്റം രാജ്യമെമ്പാടും പ്രകടമാണ്. താലിബാൻ കൃത്യമായി കല്പനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ആളുകൾ ഭയപ്പാടിലാണ്. ജലാലാബാദ് നഗരത്തിൽ ഇപ്പോൾ സംഗീതമില്ല. ആളുകൾ ഭയന്നിരിക്കുകയാണ്. താലിബാൻ ജനങ്ങളെ മർദ്ദിക്കുന്നുണ്ട് എന്ന് ആളുകൾ പറയുന്നു.
Story Highlight: Taliban Rule No Music No Colors Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here