പഞ്ജ്ഷീർ ഏറ്റുമുട്ടൽ; അഫ്ഗാൻ സുരക്ഷാസേനാ വക്താവ് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ പഞ്ജ്‌ഷീറിൽ കഴിഞ്ഞ ദിവസം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനാ വക്താവ് ഫഹീം ദഷ്തി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജാമിയത്തേ ഇസ്ലാമി പാർട്ടിയുടെ മുതിർന്ന നേതാവും ഫെഡറേഷൻ ഓഫ് അഫ്ഗാൻ ജേണലിസ്റ്റ്സിൻ്റെ അംഗവും കൂടിയാണ് ഫഹീം. ടോളോ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Spokesperson Afghan Killed Panjshir)
പഞ്ജ്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം താലിബാനികൾ തടവിലാണെന്നും അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് അവകാശപ്പെടുന്നു. കുഴിബോംബുകൾ ഉള്ളതുകാരണം പ്രദേശത്തെ താലിബാൻ ആക്രമണം മന്ദഗതിയിലാണ്. ഇതാണ് ഇവർ കൊല്ലപ്പെടാനുള്ള പ്രധാന കാരണമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, അഫ്‌ഗാനിസ്ഥാനിൽ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള സർക്കാർ രൂപീകരിക്കണമെന്ന വിശാല ആശയം മുന്നോട്ട് വെച്ച മുല്ല അബ്ദുൽ ഗനി ബരാദറിന് മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബരാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അറബ് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ റിപ്പോർട്ട് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Read Also : അഫ്ഗാനിൽ അധികാര വടംവലി; താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദറിനു വെടിയേറ്റെന്ന് റിപ്പോർട്ട്
താലിബാൻ നേതാക്കൾ തമ്മിൽ ആഭ്യന്തര പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള തർക്കം നടക്കുന്നതായി പറയപ്പെടുന്നു. ഈ തർക്കത്തിനിടയിലാണ് താലിബാൻ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട്. താലിബാനിൽ ഒരു വിഭാഗം ആളുകൾ ഒരു സമ്പൂർണ്ണ താലിബാൻ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാൻ ഭരണമാണ് അവർ ആഗ്രഹിക്കുന്നത്. ഇതിനെ എതിർത്ത ആളായിരുന്നു ബരാദർ.
അഫ്ഗാനിസ്ഥാനിൽ വനിതാ പൊലീസ് ഓഫിസറെ താലിബാൻ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ബാനു നേഗർ എന്ന ഓഫിസറാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ചാണ് പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയത്. ഭയം മൂലം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പ്രദേശവാസികൾ തയാറാകുന്നില്ലെന്നാണ് വിവരം. അഫ്ഗാനിലെ പ്രാദേശിക ജയിലിൽ ജോലി ചെയ്തിരുന്ന നേഗർ എട്ടുമാസം ഗർഭിണിയായിരുന്നെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
Story Highlight: Spokesperson Afghan Resistance Group Killed Panjshir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here