ധോണിയും രവി ശാസ്ത്രിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കട്ടെ: സുനിൽ ഗവാസ്കർ
ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിശീലകൻ രവി ശാസ്ത്രിയും ഉപദേഷ്ടാവ് എംഎസ് ധോണിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുമെന്ന് ഇന്ത്യയുടെ മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഇരുവരും തമ്മിൽ ഒരുമയുണ്ടെങ്കിൽ അത് ടീമിനു ഗുണം ചെയ്യുമെന്നും ഗവാസ്കർ പറഞ്ഞു. (dhoni ravi shastri gavaskar)
“ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടി-20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ സാന്നിധ്യം ഇന്ത്യക്ക് ഗുണം ചെയ്യും. 2004ൽ ഞാൻ ഇന്ത്യൻ ടീം ഉപദേഷ്ടാവായപ്പോൾ അന്നത്തെ പരിശീലകൻ ജോൺ റൈറ്റിനു പരിഭ്രാന്തി ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ സ്ഥാനം ഞാൻ ഏറ്റെടുക്കുമെന്ന് അവർ കരുതിയിരിക്കാം. ധോണിക്ക് പരിശീലനത്തിൽ വലിയ താത്പര്യമില്ലെന്ന് ശാത്രിക്ക് അറിയാം. ശാസ്ത്രിയും ധോണിയും ചേർന്ന് പോയാൽ ഇന്ത്യക്ക് ഗുണം ചെയ്യും. എന്നാൽ തന്ത്രങ്ങളിലും ടീം തെരഞ്ഞെടുപ്പിലും ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അത് ടീമിനെ ബാധിക്കും. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”- ഗവാസ്കർ പറഞ്ഞു.
Read Also : ഹർദ്ദിക് എല്ലാ മത്സരത്തിലും പന്തെറിയും; സെലക്ഷൻ കമ്മറ്റി ചെയർമാൻ
ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ലോകേഷ് രാഹുൽ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ധവാന് ഇടം ലഭിച്ചില്ല. യുസ്‌വേന്ദ്ര ചഹാലിന് സ്ഥാനം നഷ്ടമായി. രാഹുൽ ചഹാറാണ് പകരം ടീമിലെത്തിയത്. ജഡേജക്കൊപ്പം സ്പിൻ ഓൾറൗണ്ടറായി അക്സർ പട്ടേൽ ടീമിലെത്തിയതും വരുൺ ചക്രവർത്തി ടീമിൽ ഇടം പിടിച്ചതും അപ്രതീക്ഷിതമായി. ബുംറ, ഭുവി, ഷമി എന്നിവരാണ് പേസർമാർ. ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.
ഇതിനിടെ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ലോകകപ്പ് മത്സരങ്ങളിൽ പന്തെറിയുമെന്ന് സെലക്ഷൻ കമ്മറ്റി ചെയർമാൻ ചേതൻ ശർമ്മ വ്യക്തമാക്കി. ലോകകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെയാണ് ചേതൻ ശർമ്മയുടെ പ്രതികരണം. ഐപിഎൽ ആദ്യ പാദത്തിനിടെ ഒരു ഓവർ പോലും ഹർദ്ദിക് എറിഞ്ഞിരുന്നില്ല. ശ്രീലങ്കൻ പര്യടനത്തിൽ ചില ഓവറുകൾ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഹർദ്ദികിൻ്റെ എക്കോണമി വളരെ മോശമായിരുന്നു. ടി-20 ലോകകപ്പിൽ താരം പന്തെറിയുമെന്ന് ചേതൻ ശർമ്മ തന്നെ വെളിപ്പെടുത്തിയതിനാൽ താരം ഐപിഎൽ രണ്ടാം പാദത്തിലും പന്തെറിഞ്ഞേക്കും.
Story Highlight: ms dhoni ravi shastri sunil gavaskar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here