സിപിഐ റിപ്പോര്‍ട്ടില്‍ പരാതിയില്ല; ബിഷപ്പിന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയാക്കേണ്ടതില്ലെന്ന് ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കൂട്ടിയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ പരാതിയില്ലെന്ന് ജോസ് കെ മാണി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ കാനം രാജേന്ദ്രന്‍ താന്‍ എന്നും ബഹുമാനിക്കുന്ന നേതാവാണെന്നും പ്രസ്താവനയില്‍ വിരോധമില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. jose k mani
സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാതിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് ഘടകക്ഷികളുള്ളത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉത്തരാവാദിത്തവും അതുതന്നെയാണ്. ജോസ് കെ മാണി പറഞ്ഞു.
പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും വീണ്ടും ചര്‍ച്ചയാക്കേണ്ടതില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നായിരുന്നു സിപിഐ തെരഞ്ഞെടുപ്പ് അവലോകന സമിതിയുടെ റിപ്പോര്‍ട്ട്. പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
Read Also : സാമൂഹ്യതിന്മയ്‌ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് നടത്തിയതെന്ന് ജോസ് കെ മാണി
നേരത്തെ തന്നെ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ സിപിഐ വിമര്‍ശനമുന്നയിച്ചിരുന്നു. ഇടതുപക്ഷത്തിലേക്ക് ഘടകകക്ഷികള്‍ വന്നിട്ടും തെരഞ്ഞെടുപ്പില്‍ അത് വോട്ട് വിഹിതം കൂട്ടിയില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് ജോസ് കെ മാണിയുടെ പേര് എടുത്തുപറഞ്ഞുള്ള വിമര്‍ശനം.
സാമൂഹ്യതിന്മയ്ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയതെന്നും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പ്രതികരിച്ചിരുന്നു.
Story Highlights : jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here