കൊൽക്കത്തക്കെതിരെ ഡൽഹി ബാറ്റ് ചെയ്യും; കൊൽക്കത്തയിൽ പ്രസിദ്ധിനു പകരം സന്ദീപ്
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ മലയാളി താരം സന്ദീപ് വാര്യർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ടീമിലെത്തി. പരുക്കേറ്റ ആന്ദ്രേ റസലിനു പകരം ടിം സൗത്തിയും ടീമിൽ ഇടം നേടി. ഡൽഹി ക്യാപിറ്റൽസിൽ പരുക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് കളിക്കും. (delhi capitals knight riders)
പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സാധ്യത കൂടുതൽ. ഡൽഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ മാച്ച് വിന്നർമാർ ഉണ്ടാവുന്നു. സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് ആണ് ഡൽഹിയുടേത്. ഇതിനൊപ്പം പിടിച്ചുനിൽക്കാൻ കൊൽക്കത്ത നന്നായി വിയർപ്പൊഴുക്കേണ്ടിവരും. പുതുതായി ഓപ്പണിംഗിലെത്തിയ വെങ്കടേഷ് അയ്യർ പ്രതീക്ഷ നൽകുന്നെങ്കിലും നോർക്കിയയും റബാഡയുമടങ്ങുന്ന പേസ് ആക്രമണം അതിജീവിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. ഇന്ന് ഡൽഹി ജയിച്ചാൽ അവർ ഒന്നാം സ്ഥാനത്തെത്തും. കൊൽക്കത്ത വിജയിച്ചാൽ നാലാം സ്ഥാനത്ത് അവർ കൂടുതൽ കരുത്തോടെ ഇരിപ്പുറപ്പിക്കും.
Read Also : സീസണിൽ ഇനി കളിച്ചേക്കില്ലെന്ന സൂചന നൽകി ഡേവിഡ് വാർണർ
അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് സൺറൈസേഴ്സ് രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 165 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിനായി ജേസൻ റോയ്‌യും കെയിൻ വില്ല്യംസണും ഫിഫ്റ്റി നേടി. 60 റൺസെടുത്ത റോയ് ആണ് അവരുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 51 റൺസ് നേടി പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് നേടിയത്. 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ഇതോടെ സഞ്ജു ഈ സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അവസാന ഓവറുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ സൺറൈസേഴ്സ് ബൗളർമാർ രാജസ്ഥാനെ പിടിച്ചുനിർത്തുകയായിരുന്നു.
Story Highlights: delhi capitals kolkata knight riders toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here