‘കോലിയെപ്പറ്റി ആരും പരാതി പറഞ്ഞിട്ടില്ല’; മാധ്യമങ്ങളെ വിമർശിച്ച് ബിസിസിഐ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെപ്പറ്റി ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന റിപ്പോർട്ടുകളും വ്യാജമാണ്. ഇത്തരം റിപ്പോർട്ടിംഗുകൾ അവസാനിപ്പിക്കണമെന്നും ധുമാൽ അഭ്യർത്ഥിച്ചു. കോലിയുടെ ക്യാപ്റ്റൻസിയെപ്പറ്റി മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. (complained Virat Kohli BCCI)
Read Also : കോലിയുടെ ക്യാപ്റ്റൻസിയിൽ രഹാനെയ്ക്കും പൂജാരയ്ക്കും അതൃപ്തിയെന്ന് റിപ്പോർട്ട്
“മാധ്യമങ്ങൾ അസംബന്ധം എഴുതുന്നത് അവസാനിപ്പിക്കണം. ഒരു ഇന്ത്യൻ കളികാരനും വാക്കാലോ രേഖാമൂലമോ ഇതു വരെ ഒരു പരാതിയും നൽകിയിട്ടില്ല. തെറ്റായ റിപ്പോർട്ടുകൾക്കെല്ലാം ബിസിസിഐക്ക് മറുപടി നൽകാനാവില്ല. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മാറ്റങ്ങൾ വരുമെന്ന് പറയുന്ന ചില റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. ആരാണ് അങ്ങനെ പറഞ്ഞത്? ഇത്തരത്തിലുള്ള റിപ്പോർട്ടിംഗ് മറ്റെന്തിനേക്കാളും, ഇന്ത്യൻ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുകയാണ്. വളരെക്കാലമായി ഇന്ത്യൻ ടീമിനെ പിന്തുടരുന്ന മുതിർന്ന മാധ്യമപ്രവർത്തകർ, ഇന്ത്യൻ ടീം അങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യണമെന്നും പറയുന്നത് നമുക്ക് മനസിലാക്കാനാവും. ഞങ്ങൾ അതിനെ ബഹുമാനിക്കുന്നു. അത് അവരുടെ ജോലിയാണ്. നല്ല റിപ്പോർട്ടുകൾ വായിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. എന്നാൽ കാര്യങ്ങൾ കെട്ടിച്ചമക്കുന്നതും, ആ വ്യക്തി അങ്ങനെ പറഞ്ഞെന്നും, ഈ വ്യക്തി ഇങ്ങനെ പറഞ്ഞെന്നും യാതൊരു വസ്തുതയുമില്ലാതെ പറയുന്നത് ശരിയല്ല.”- ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ധുമാൽ പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിയ്ക്ക് ശേഷം കോലിയുടെ ക്യാപ്റ്റൻസിയിൽ രഹാനെയും പൂജാരയ്ക്കും അതൃപ്തി പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്. കോലിയിൽ നിന്ന് നേരിടേണ്ടിവന്ന പരുക്കൻ പെരുമാറ്റത്തെപ്പറ്റി ഇരുവരും ബിസിസിഐയോട് പരാതിപ്പെട്ടിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പരാജയത്തിനു ശേഷം ഡ്രസിംഗ് റൂമിൽ വെച്ച് പുജാര, രഹാനെ എന്നിവർക്കെതിരെ കോലി തിരിഞ്ഞതായാണ് സൂചനകൾ. ബിസിസിഐ സെക്രട്ടറി ജയ് ഷായോട് ഇവർ നേരിട്ട് പരാതിപ്പെട്ടു എന്നും ഇതേ തുടർന്ന് ജയ് ഷാ മറ്റ് ടീം അംഗങ്ങളോട് റിപ്പോർട്ട് തേടി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടി-20 ലോകകപ്പിനു ശേഷം കോലിയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ ബിസിസിഐ തീരുമാനം എടുക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Story Highlights: No player complained about Virat Kohli BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here