ലഖിംപൂരിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം

ലഖിംപൂർ ഖേരിയിൽ മരിച്ച കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം. വെടിയേറ്റെന്ന് ആരോപണമുയർന്ന കർഷകന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം. വെടിയേറ്റില്ലെന്ന രീതിയിൽ റിപ്പോർട്ടിൽ മാറ്റം വരുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. ( lakhimpur farmers demand re postmortem )
ലഖിംപൂർ സംഭവത്തിൽ യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.
കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി യുപി അതിർത്തിയിൽ കർശന പരിശോധന ശക്തമാക്കിയിരിക്കുകയാണ് യുപി പൊലീസ്. ലഖ്‌നൗവിൽ നിന്നും ലഖിംപൂരിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും പൊലീസ് സീൽ ചെയ്തു.
അതിനിടെ, ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്.
‘ലഖിംപുർ ഖേരിയിൽ നിന്നുള്ള ദാരുണ കാഴ്ച്ച. മോദി സർക്കാരിന്റെ മൗനം അവരെ പങ്കാളികളാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കാൽനടയായി നടന്ന് പോകുന്ന കർഷകർക്കിടയിലേക്ക് പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിൽ. വാഹനമിടിച്ചു കർഷകർ തെറിച്ചു വീഴുന്നതും ചിലർ പ്രാണരക്ഷാർത്ഥം ഓടിമാറുന്നതും പിന്നാലെ മറ്റൊരു വാഹനവും നിർത്താതെ കടന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read Also : ലഖിംപുർ സംഘർഷം: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
കസ്റ്റഡിയിൽ 28 മണിക്കൂർ പിന്നിട്ടതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കഴിഞ്ഞ 28 മണിക്കൂറായി അങ്ങയുടെ പൊലീസ് തന്നെ കസ്റ്റഡിയിൽവെച്ചിരിക്കുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെ്തു. നോട്ടീസോ എഫ്.ഐ.ആറോ ഇല്ലാതെയാണ് താൻ കസ്റ്റഡിയിലുള്ളത്. കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ പ്രതികൾ ഇപ്പോഴും പുറത്താണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഇന്നലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, പഞ്ചാബ് മുഖ്യമന്ത്രി എന്നിവർക്കൊന്നും ലഖിംപൂരിലെത്താൻ അനുമതി നൽകിയിരുന്നില്ല. ഇവർക്ക് ലഖ്‌നൗ വിമാനത്താവളത്തിൽ പ്രവേശിക്കാൻ പോലും യുപി സർക്കാർ അനുമതി നൽകിയില്ല. പിന്നീട് ഹെലിപ്പാഡിലെങ്കിലും പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ഇവർ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അതിനും യുപി സർമ്മാർ അനുവാദം നൽകിയില്ല.
Story Highlights: lakhimpur farmers demand re postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here